പത്തനംതിട്ട : പതിനൊന്നു വയസ്സു വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളെ ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം ചെയ്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര, മണലൂർ, പുതുവീട്ടു മേലേ പുത്തൻ വീട്ടിൽ മാധവൻ മകൻ ചന്ദ്രനെ (64) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പ്രതി മലയാലപ്പുഴ മുക്കുഴിയിൽ ഇന്ദ്രൻസ് എന്ന പേരിൽ നടത്തിവന്നിരുന്ന ബാർബർ ഷോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. 2023 കാലയളവിലെ സ്കൂൾ വെക്കേഷൻ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആൺ കുട്ടികൾ മുടിവെട്ടുന്നതിനായി പ്രതിയുടെ കടയിൽ എത്തുകയും പ്രതി ഓരോരുത്തരായി കുട്ടികളെ അടുത്തിരുത്തി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കുകയുമായിരുന്നു.
കുട്ടികൾ രക്ഷിതാക്കളെ ഭയന്ന് വിവരം അന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂൾ തുറന്ന വേളയിൽ സഹപാഠികളോട് പങ്കുവെയ്ക്കുകയും അവർ സ്കൂൾ അധികൃതരെ വിവരം ധരിപ്പിക്കുകയും തുടർന്ന് മലയാലപ്പുഴ പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ രണ്ട് കുട്ടികളുടേയും മൊഴി പ്രത്യേകം പ്രത്യേകമായി രേഖപ്പെടുത്തി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് കേസുകളും ഒരേ ദിവസം പ്രത്യേകമായിട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ആദ്യത്തെ കേസിൽ 30 വർഷം കഠിനതടവും പിഴയും വിധിക്കുകയും രണ്ടാം കേസിൽ 10 വർഷം കഠിന തടവും പിഴയും വിധിക്കുകയുമായിരുന്നു. മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.എസ് വിജയനായിരുന്നു കേസിൻ്റെ അന്വേഷണ ചുമതല. കേസ് നടപടികൾ പ്രോസിക്യൂഷൻ എയ്ഡ് ആയ ഹസീന ഏകോപിപ്പിച്ചു.