പന്തളം : പന്തളം നഗരസഭയിലെ കെട്ടിട ഉടമകള്‍ വര്‍ഷങ്ങളായി നേരിടുന്ന അശാസ്ത്രീയമായ നികുതി വര്‍ധനവിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നല്‍കി. പുതിയ സംസ്ഥാന സര്‍ക്കാരും പന്തളം നഗരസഭ ഭരണസമിതിയും അധികാരമേറ്റെടുത്തിട്ടും ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വിഷയത്തില്‍ അടിയന്തിര ഇടപെടലുണ്ടാകണമെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിയമത്തിനും ചട്ടത്തിനുമെതിരായി യാതൊരു നടപടികളും സ്വീകരിക്കില്ലെന്നും നിവേദനം വിശദമായി പരിശോധിച്ചതിന് ശേഷം ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ.മാരായ സി.വി.ശാന്തകുമാര്‍, അഡ്വ.പഴകുളം മധു എന്നിവരും ഭാരവാഹികളോടൊപ്പമുണ്ടായിരുന്നു. മന്ത്രിയെ നേരില്‍ കണ്ടതിനുശേഷം എം.എല്‍.എ.മാര്‍ എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കി. 2024 ലെ നികുതി പരിഷ്കരണത്തിന്റെ അടിസ്ഥാനത്തിൽ 2016 മുതലുള്ള മുൻകാല നികുതി കുടിശ്ശിക ചുമത്തുന്ന നടപടി പുനഃപരിശോധിക്കുക, നികുതിദായകർ അടച്ചിട്ടുള്ള നികുതി, കുടിശ്ശികയായി കണക്കാക്കുന്ന സാഹചര്യം ഒഴിവാക്കുക, നഗരസഭയുടെ ഭരണപരമായ അപാകതകളുടെ സാമ്പത്തികഭാരം നികുതിദായകരുടെ മേൽ ചുമത്താതിരിക്കുക, കോവിഡും പ്രളയവും പോലെയുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുകൾ പന്തളം നഗരസഭയിലെ കെട്ടിട ഉടമകൾക്കും ബാധകമാക്കുക,
മുൻകാല നികുതി കുടിശ്ശിക, സർവീസ് സെസ്സ്, ലൈബ്രറി സെസ്സ്, പിഴപ്പലിശ എന്നിവ നിയമാനുസൃതമായി പുനഃപരിശോധിച്ച് അർഹമായ ഇളവനുവദിക്കുക, തർക്കം പരിഹരിക്കുന്നതുവരെ മുൻകാല കുടിശ്ശികയ്ക്ക് പിഴപ്പലിശ വർധിപ്പിക്കുന്നത് നിർത്തിവയ്ക്കുക, നിലവിലെ നികുതി അടയ്ക്കുവാൻ അവസരം നൽകുക, ഓരോ നികുതിദായകനും വാർഷിക വരിസംഖ്യ അടച്ച തുക, കുടിശ്ശിക, സെസ്സ്, പിഴപ്പലിശ ഇളവുകൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ ഡിമാൻഡ് സ്റ്റേറ്റുമെന്‍റ്കള്‍ നൽകുക, അനധികൃത നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ പഴക്കവും നിർമ്മാണത്തിലെ വ്യതിയാനവും പരിശോധിക്കുക ….
ശരിയായ രേഖകൾ സമർപ്പിക്കാനുള്ള അവസരം നൽകുക, എതിര്‍പ്പറിയിക്കുവാനുള്ള അവസരം ഉറപ്പാക്കിയ ശേഷം മാത്രം അന്തിമ നികുതി വർധനവ് നടപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ഇ.എസ്.നുജുമുദ്ധീൻ, സെക്രട്ടറി വി.സി.സുഭാഷ് കുമാർ, പി.പി.ജോൺ, എം.സി.ജോസ് എന്നിവർ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.


































