ലഖ്നൗ : ഉത്തർപ്രദേശിലെ മുൻ സർക്കാരുകൾക്കെതിരേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻ കാലങ്ങളിൽ ഭരിച്ചിരുന്നവർ സംസ്ഥാനത്തെ പൊതുജനങ്ങളുടെ പണം ഉപയോഗിച്ചിരുന്നത് കബർസ്ഥാനുകൾക്ക് വേണ്ടിയാണ്. എന്നാൽ ഇപ്പോൾ ആ പണം ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ വികസനം നടത്തുകയാണെന്ന് യോഗി പറഞ്ഞു. ഉത്തർപ്രദേശിൽ കോവിഡ് കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്നത് നവംബർ മാസത്തോടെ അവസാനിക്കും.
പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി ഇത് മാർച്ച് മാസം വരെ തുടരാൻ തീരുമാനിച്ചുവെന്നും അദ്ദേഹം ഒരു പൊതുചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പദ്ധതി കാലാവധി നീട്ടുന്നതിലൂടെ സംസ്ഥാനത്തെ 15 കോടി പാവപ്പെട്ടവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും യോഗി പറഞ്ഞു. സംസഥാനത്ത് 661 കോടി രൂപ ചിലവ് വരുന്ന വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും യോഗി നിർവഹിച്ചു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് 500 ൽ അധികം ക്ഷേത്രങ്ങളുടെ വികസനം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 30 വർഷങ്ങൾക്ക് മുൻപ് ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കുറ്റമായിരുന്നു. എന്നാൽ ഇപ്പോൾ ആ ശക്തിക്ക് മുന്നിൽ എല്ലാവരും വണങ്ങുന്നു- യോഗി പറഞ്ഞു.