വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇടക്കാല തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾമാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണിത്. റിപ്പബ്ലിക്കൻമാരുടെ പിന്തുണയോടെ ഇറാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ട്രംപിനോട് സഭ ആവശ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഭയുടെ അവസാന വോട്ടെടുപ്പുകളിൽ ഒന്നായതിനാൽ, ഇതുവരെയുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണിതെന്നാണ് ഡെമോക്രാറ്റുകൾ വാദിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രമേയങ്ങളെയും നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ പിന്തുണച്ചിരുന്നു. എന്നാൽ ഇത്തവണ ഏഴ് റിപ്പബ്ലിക്കൻമാരാണ് പ്രമേയത്തെ പിന്തുണച്ചത്. കടുത്ത മത്സരം നടക്കുന്ന സീറ്റുകളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളാണ് ഇവരെന്നതും ശ്രദ്ധേയമാണ്.
സാധാരണ ഇത്തരം പ്രമേയങ്ങളിൽ തങ്ങളുടെ അംഗങ്ങൾക്ക് റിപ്പബ്ലിക്കൻ പാർട്ടി പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകാറില്ലെങ്കിലും ഇത്തവണ തനിക്കെതിരെ വോട്ട് ചെയ്ത റിപ്പബ്ലിക്കൻ അംഗങ്ങൾക്കെതിരെ ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സെനറ്റിൽ ഈ പ്രമേയം പാസാകുമോ എന്നത് കണ്ടറിയണം. മുമ്പ് ഇറാനിലെ ട്രംപിന്റെ സൈനിക അധികാരങ്ങളെ നിയന്ത്രിക്കാനുള്ള സെനറ്റിലെ പ്രമേയം നാടകീയമായ ഒരു അന്ത്യത്തിലാണ് അവസാനിച്ചത്. തുടക്കത്തിൽ സെനറ്റ് റിപ്പബ്ലിക്കൻമാർ ഈ പ്രമേയം പാസാക്കാൻ വോട്ട് ചെയ്‌തെങ്കിലും, വൈറ്റ് ഹൗസിൽ നിന്നുള്ള സമ്മർദ്ദം കാരണം റിപ്പബ്ലിക്കൻ സെനറ്റർ വോട്ട് മാറ്റുകയുണ്ടായി. ഈ ആഴ്ച അവസാനത്തോടെ സെനറ്റിൽ വീണ്ടും പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെമോക്രാറ്റുകൾ. ഇതിനിടെ ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള ഒരു വിഭാഗം ഡെമോക്രാറ്റുകളുടെ ശ്രമം യുഎസ് പ്രതിനിധി സഭയിൽ തിരിച്ചടി നേരിടുകയും ചെയ്തു.
ഭരണകൂടത്തിന്റെ നാടുകടത്തൽ നയങ്ങളുടെ പേരിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ശ്രമം ചൊവ്വാഴ്ച യുഎസ് പ്രതിനിധി സഭ തടഞ്ഞു. ട്രംപിനെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളും ദുരുപയോഗങ്ങളും ആരോപിച്ചുകൊണ്ടുള്ള പ്രമേയം സഭ 232-147 വോട്ടുകൾക്കാണ് തള്ളിയത്. പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളടക്കം 47 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം തള്ളുന്നതിനെ അനുകൂലിച്ച് 18 ഡെമോക്രാറ്റുകൾ വോട്ട് ചെയ്യുകയുമുണ്ടായി.
































