വാഷിംങ്ടണ്‍ : ഫാക്ട്ചെക് വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച ഡൊണാൾഡ് ട്രംപ്. സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പ് വെച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയിരുന്നു ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് വ്യാജ വിവരമാണ് എന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ നീക്കം. നേരത്തെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് പറഞ്ഞു. അതിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കാൻ അനുവദിച്ചുകൂട. മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു. വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നത്.
അതേ സമയം ട്രംപിന്‍റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്. അതേ സമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്‍റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളിലും ഇടിവ് നേരിട്ടു ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞത്.