ഉത്തർപ്രദേശ് : പുതിയ ഡിജിറ്റൽ മീഡിയ നയം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസേഴ്സിന് പ്രതിമാസം 8 ലക്ഷം രൂപ വരെ ധനസഹായം നൽകാനും രാജ്യവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവിനും വ്യവസ്ഥ ചെയ്യുന്നതാണ് നയം. സംസ്ഥാന ഇൻഫർമേഷൻ വകുപ്പാണ് നയം തയ്യാറാക്കിയത്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം.
കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് പ്രതിമാസത്തിൽ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. കണ്ടന്റ് ക്രിയേറ്റർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങൾ കൈമാറുക. അതേസമയം രാജ്യവിരുദ്ധ കണ്ടന്റുകൾ, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്നും സർക്കാർവൃത്തങ്ങൾ വിശദീകരിച്ചു.