തിരുവനന്തപുരം: വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ മാസം 16ന് വധശിക്ഷ നടപ്പാക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. ഇതുസംബന്ധിച്ച കത്ത് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായാണ് വിവരം. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് നല്‍കിയത്. അതിനാല്‍ ഒരാഴ്ച മാത്രമാണ് ഇനി മുന്നിലുള്ള സമയം. ഈ ഘട്ടത്തില്‍ മോചനമോ ശിക്ഷാ ഇളവോ ആവശ്യപ്പെട്ട് കേന്ദ്രം ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
നയതന്ത്ര ഇടപെടലിലൂടെ യെമെന്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്ന് നേരത്തെ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ. രാധാകൃഷ്ണനും ആവശ്യപ്പെട്ടിരുന്നത്. അതേസമയം നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിനിധിയെ അയക്കണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് കെ മാണി പ്രാധാനമന്ത്രിക്ക് കത്തയച്ചു. യെമൻ സർക്കാരുമായി നിയമപരമായോ ഔദ്യോഗികമായോ ബന്ധപ്പെടുവാൻ കേന്ദ്രസർക്കാർ സംവിധാനങ്ങൾക്ക് മാത്രമേ കഴിയൂവെന്നും നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നുമാണ് ജോസ് കെ മാണി ആവശ്യപ്പെട്ടു.