തിരുവനന്തപുരം : നേമത്ത് സിപിഎം നേതാക്കൾ ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് വി. ശിവൻകുട്ടി രംഗത്ത്. പാർട്ടിയെ താറടിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് വിവാദപരമായ ആരോപണങ്ങൾ ഉയർന്നത്. നേമത്ത് വി. ശിവൻകുട്ടിക്ക് ലഭിക്കേണ്ട വോട്ടുകൾ പണം വാങ്ങി ബിജെപിക്ക് മറിച്ചുനൽകി എന്നതായിരുന്നു യോഗത്തിലെ വിമർശനം. എന്നാൽ ഇത്തരം വാർത്തകൾ പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സിപിഎം ഒറ്റക്കെട്ടായാണ് പോരാടുന്നത്. തിരുവനന്തപുരം ജില്ലയിലും നേമത്തും ഈ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ സിപിഎമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നും, ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അപമാനിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






























