തിരുവനന്തപുരം : തെരുവുനായ പ്രശ്‌നം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്നുമുതൽ മൂന്നുദിവസം നഗരത്തിലെ വളർത്തു നായ്ക്കൾക്ക് വാക്‌സിൻ നൽകും. ഇതിനായി 15 സെന്ററുകൾ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവ് നായ പ്രശ്‌നങ്ങളും പരിഹാരനടപടികളും ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ചർച്ചയായി.
മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ തിരുവനന്തപുരമാണ് ഒന്നാമത്. മൊത്തം 170 ഹോട്ട്‌സ്‌പോട്ടുകളിൽ 28 എണ്ണം തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭ പ്രത്യേക ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന വളർത്തു നായ്ക്കൾക്കുള്ള വാക്‌സിനേഷന് ഇന്ന് തുടക്കമാകും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ്. ക്യാമ്പ് പ്രവർത്തിക്കുക.
നായ്ക്കളുടെ വാക്‌സിനേഷനായി 10000 ഡോസ് വാക്‌സിനാണ് എത്തിക്കുന്നത്. നഗരത്തിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്സിൻ ഉറപ്പാക്കണം എന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കൾക്കുള്ള വാക്‌സിനേഷൻ നടപടികൾ ഈ മാസം 25ന് ആരംഭിക്കും. ഇതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവല്ലത്തുള്ള വന്ധ്യംകരണ കേന്ദ്രം തൽക്കാലത്തേക്ക് പേട്ടയിലേക്ക് മാറ്റും. നഗരത്തിലെ പെറ്റ് ഷോപ്പുകളിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.