ആലപ്പുഴ : ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയില്‍ ചതുപ്പിനുള്ളിൽ കണ്ടെത്തിയത് മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമാണ തൊഴിലാളിയുടെ മൃതദേഹം. കന്യാകുമാരി സ്വദേശി സേവ്യന്‍റെ മൃതദേഹമാണ് ചതുപ്പിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു. സേവ്യറിനെ കാണാതായതു മുതൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
ചതുപ്പു വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സേവ്യറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളി സേവ്യറിന്റെത് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 14 രാത്രി മുതലാണ് സേവ്യറിനെ കാണാതാവുന്നത്. ഇയാള്‍ എവിടെ പോയെന്ന് ഒപ്പം ജോലി ചെയ്തവരോ കോൺട്രാക്ടറോ വ്യക്തമായ മറുപടി നൽകാതെ വന്നതോടെ സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
തുടർന്ന് പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും സേവ്യറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സേവ്യർനെ
കാണാതായ പണി സ്ഥലത്തോട് ചേർന്ന ചതുപ്പ് പ്രദേശത്തു നിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയും പോലീസ് തുടങ്ങിയിട്ടുണ്ട്. കൊലപാതക സാധ്യത ഉൾപ്പെടെയാണ് അന്വേഷിക്കുന്നതെന്ന് തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു.