റിയാദ് : വന്ദേഭാരത് മിഷന്റെ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്റ്റംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്.
ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച വിമാനങ്ങൾ. സെപ്റ്റംബർ 10ന് ഇൻഡിഗോയും 13ന് എയർ ഇന്ത്യയുമാണ് ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. 14ന് എയർ ഇന്ത്യയാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുക. സെപ്റ്റംബർ 11ന് ദമ്മാം-വിജയവാഡ-ഹൈദരാബാദ്, ദമ്മാം-മംഗളുരു, 12ന് ദമ്മാം-ലക്‌നൗ-ഡൽഹി, 14ന് ജിദ്ദ-ഹൈദരാബാദ്, 15ന് ദമ്മാം-അഹമ്മദാബാദ്-മുംബൈ, ജിദ്ദ-ഡൽഹി-ലക്‌നൗ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച മറ്റു സർവ്വീസുകൾ. ഇവയിൽ 11നുള്ള ദമ്മാം-മാംഗലുരു റൂട്ടിൽ എയർ ഇന്ത്യ എക്സ്‌പ്രസും ബാക്കി റൂട്ടുകളിൽ എയർ ഇന്ത്യയുമാണ് സർവ്വീസുകൾ നടത്തുക.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.