തിരുവനന്തപുരം: വഴുതക്കാട്ടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യം ഒക്ടോബർ 25 ന് മുമ്പ് പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജലഅതോറിറ്റി ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കുകയുണ്ടായി. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിങ്ങിലാണ് ചീഫ് എഞ്ചിനീയർ ഹാജരായി ഇക്കാര്യം രേഖാമൂലം അറിയിച്ചിരിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി എടുത്തിരിക്കുന്നത്. ജലദൗർലഭ്യം പരിഹരിക്കാൻ ജല അതോറിറ്റി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ
പുരോഗതി സംബന്ധിച്ച് ചീഫ് എഞ്ചിനീയർ ഒക്ടോബർ ഒമ്പതിന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ ഒരു അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 9 ന് രാവിലെ 10 ന് കേസ് പരിഗണിക്കും. കമ്മീഷൻ സെപ്റ്റംബർ 5 ന് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജലഅതോറിറ്റി മാനേജിങ് ഡയറക്ടർ ചീഫ് എഞ്ചിനീയറുടെ സാന്നിധ്യത്തിൽ ഒരു ഉന്നതതല യോഗം ചേർന്നതായി ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറഞ്ഞു. യോഗം പ്രവർത്തിയുടെ പുരോഗതി വിലയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.