തിരുവനന്തപുരം : കേരളക്കരയെ വീണ്ടും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു എന്നത്. വാവ സുരേഷ് ഉയര്‍ത്തെഴുന്നേറ്റ് വരാനായി രാവും പകലും പ്രാര്‍ത്ഥിക്കുകയായിരുന്നു മലയാളികള്‍. കാരണം അവരുടെ വീട്ടിലെ ഒരു സഹോദരനെപ്പോലെയാണ് മലയാളികൾ വാവ സുരേഷിനെ കാണുന്നത്. എന്നാൽ വാവ സുരേഷിനെതിരെ നിരവധി ആരോപണങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്. കൈകള്‍കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പാമ്പുപിടിത്തം. ഇതുവരെ അര ലക്ഷത്തിലധികം പാമ്പുകളെയും മറ്റു മൃഗങ്ങളെയും രക്ഷിച്ചിട്ടുണ്ട്. കേരളത്തിന്റെ ഏതു കോണിലും ഏത് സമയത്തും ഓടിയെത്താന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു. അതിന് പ്രതിഫലം പ്രതീക്ഷിക്കുന്നില്ലെന്നു മാത്രമല്ല ആളുകള്‍ സ്‌നേഹത്തോടെ നല്‍കുന്നതുപോലും നിരസിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. വനം വകുപ്പ് ജോലി വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പാമ്പുകളെ രക്ഷിച്ച് കാട്ടിലേക്ക് അയയ്ക്കുന്നത് തുടരുന്നുണ്ട് അതും സ്വന്തം ചെലവില്‍.
വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ശാസ്ത്രീയ മാര്‍ഗങ്ങളും ‘സര്‍പ്പ’ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനെല്ലാം മുമ്പ് വാവ സുരേഷ് മാത്രമായിരുന്നു എല്ലാവരുടെയും ആശ്രയം. മനുഷ്യരുടെ അന്ധവിശ്വാസവും പാമ്പിനെക്കുറിച്ചുള്ള തെറ്റായ ധാരണകളും മാറ്റി ധൈര്യം പകര്‍ന്നയാള്‍ എന്ന വിശേഷണം സുരേഷിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയൊരു പിന്തുണ വാവ സുരേഷിന് ലഭിക്കുന്നുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ വിമർശിക്കുകയാണ് ചെയ്യുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ ജീവൻ പോലും നോക്കാതെയാണ് വാവ സുരേഷ് ജനങ്ങൾ വിളിക്കുന്നിടത്തേക്ക് ഓടി എത്തുന്നത്. ഈ പറയുന്ന ജനങ്ങൾ പാമ്പ് വീട്ടിൽ കയറുമ്പോൾ എങ്ങനെയെങ്കിലും അതിൽ നിന്ന് രക്ഷനേടാൻ മാത്രമേ നോക്കാറുള്ളു. അതല്ലാതെ വാവ സുരേഷിന് സർട്ടിഫിക്കറ്റ് ഉണ്ടോ രജിസ്ട്രേഷൻ ഉണ്ടോ വനം വകുപ്പ് ഉദ്യോഗസ്ഥൻ ആണോ എന്നൊന്നും ആളുകൾ നോക്കാറില്ല. മാത്രമല്ല വലിയൊരു ശതമാനം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാലും അവരുടെ അനാസ്ഥമൂലവും അലസത കാരണവും നടപടികൾ വേഗത്തിലാക്കാൻ താമസം നേരിടുന്നു.
അതുകൊണ്ട് തന്നെ എത്രയൊക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്നാലും ജനങ്ങൾ അതൊന്നും വകവെയ്ക്കാതെ അവർക്ക് ആവശ്യം ഉള്ളപ്പോൾ വാവ സുരേഷിനെ വിളിക്കുക തന്നെ ചെയ്യും. അത് ജനങ്ങൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരോടുള്ള അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങളോടുള്ള വിശ്വാസക്കുറവിനെ തന്നെയാണ് വെളിവാക്കുന്നത്. ജനങ്ങൾക്ക് വനം വകുപ്പിനേക്കാൾ ഏറ്റവും കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും വാവ സുരേഷിന് തന്നെയാണ്. ഇപ്പോളുയരുന്ന വിമർശനങ്ങൾ വനവകുപ്പ് ഉദ്യോഗസ്ഥരുടെ അപകർഷതാ ബോധം അതായത് തങ്ങളാണ് ഏറ്റവും വലുത്, വനവും വനം വകുപ്പിന് കീഴിൽ വരുന്ന എല്ലാകാര്യങ്ങളും തങ്ങളുടെ അധീനതയിൽ ആണെന്ന അഹങ്കാര സമീപനമാണ് ഇതിന് പിന്നിൽ. ഇതിൽ നിന്ന് ഉടലെടുത്തതാണ് വാവ സുരേഷിനെതിരെ ഉയർന്ന് വരുന്ന വിമർശനങ്ങളും ഈ അപവാദ പ്രചാരണങ്ങളും.
ഇത്രയുംനാൾ സർക്കാരും ഇടത് മുന്നണിയും നിരവധി സഹായങ്ങൾ പാർട്ടി പ്രവർത്തകരുടെ വീടിനും ബന്ധുക്കൾക്കും നൽകുമ്പോൾ ഇത്രയധികം സന്നദ്ധസേവനങ്ങൾ ചെയ്യുന്ന വാവ സുരേഷിന് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒരു കുടിൽ നൽകാൻ സർക്കാരിന് സാധിച്ചില്ല എന്നുള്ളത് വളരെ ദുഖാവഹമായ കാര്യമാണ്. ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച പണം പോലും ദുരുപയോഗം ചെയ്തുകൊണ്ടാണ് പാർട്ടിയിൽ പെട്ടവർക്ക് അല്ലെങ്കിൽ പാർട്ടിയിലെ കുടുംബാംഗങ്ങൾക്ക് അനൂകൂല്യങ്ങൾ നൽകുന്നത്. എന്നിട്ട് പോലും സർക്കാർ വർഷങ്ങളായി കുടിലിൽ കിടക്കുന്ന വാവ സുരേഷിനെ തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി എൻ വാസവൻ നടത്തിയ ഇടപെടലിനെ ഉയർത്തികാട്ടേണ്ടത് തന്നെയാണ്. വാവ സുരേഷ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിൽ എത്തുകയും വേണ്ട ചികിത്സ സൗകര്യങ്ങൾ നൽകുകയും അദ്ദേഹത്തോട് സംസാരിക്കാനും കാണിച്ച അഹങ്കാര മനോഭാവമില്ലാത്ത ആ മന്ത്രിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ അഭിനന്ദനങ്ങൾ കൊണ്ട് കാര്യങ്ങൾ തീരുന്നില്ല. വാവ സുരേഷിന് ഒരു നല്ല കുടിൽ കെട്ടിക്കൊടുക്കാനുള്ള ആർജ്ജവം കൂടി സംസ്ഥാന സർക്കാർ കാണിക്കണം. ബക്കറ്റ് പിരിവ് നടത്തിയോ അല്ലെങ്കിൽ സോഷ്യൽ മീഡിയകളിലൂടെ പണം സമാഹരിച്ചോ അല്ല വാവ സുരേഷിന് വീട് വെച്ച് നൽകേണ്ടത്.
കൂടാതെ ആരോപണങ്ങളും വിമർശനങ്ങളും ഉയർത്തുന്നവർ അറിയണം പാമ്പ് പിടുത്തത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയുമൊക്കെ വേര്‍തിരിച്ചു പഠിക്കുന്നതിനും വളരെ കാലങ്ങള്‍ക്കുമുമ്പേ ഈ രംഗത്ത് സജീവമായ ആളാണ് സുരേഷ്. സ്വന്തം ജീവിതംപോലും വകവെയ്ക്കാതെയാണ് സുരേഷ് പാമ്പിനെ പിടിക്കാന്‍ ഓടിയെത്തുന്നത്. സുരേഷ് ലഭിച്ചത്ര പ്രവർത്തി പരിചയവും അനുഭവജ്ഞാനവും നമ്മുടെ വനം വകുപ്പിലെ വീമ്പിളക്കി വിട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥർക്കും ഇല്ല എന്ന് തന്നെ വേണം പറയാൻ. അതിനാൽ വാവ സുരേഷിനെ തന്നെയാണ് ജനങ്ങൾ അംഗീകരിക്കുന്നത്. മാത്രമല്ല വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിസംഗത എന്താണെന്ന് തുറന്ന് പറയണം. ഇത്രയും നാളുകളായി ഉദ്യോഗസ്ഥർ അനാവശ്യമായ ആരോപണങ്ങൾ അഴിച്ചുവിട്ട് അദ്ദേഹത്തെ തേജോവധം ചെയ്യുമ്പോൾ എന്തുകൊണ്ടാണ് മന്ത്രി മൗനം പാലിക്കുന്നത്. അതുകൊണ്ട് തന്നെ വനം വകുപ്പ് മന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹം ഉണ്ട്.
പാമ്പിനെ പിടിക്കുക മാത്രമായിരുന്നില്ല അവയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഇല്ലാതാക്കാനും അനാവശ്യ പേടി ഇല്ലാതാക്കാനും സുരേഷ് ശ്രദ്ധിച്ചു. അതിനെ പലപ്പോഴും ഒരു ‘ഷോ’ മാത്രമായി മനസിലാക്കിയവരും ഉണ്ടായിരുന്നു. വെറു ഷോയ്ക്ക് അപ്പുറം അതൊരു ബോധവത്കരണം കൂടിയായിരുന്നു. ആക്രമണകാരിയായിട്ടല്ല ‘അതിഥി’ ആയിട്ടാണ് സുരേഷ് പാമ്പുകളെ പരിഗണിച്ചത്. അക്കാര്യം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഷോകള്‍. അതുപക്ഷേ പലപ്പോഴും അദ്ദേഹത്തിനു തന്നെ വിനയായി. 35 വര്‍ഷത്തിനിടെ മുന്നൂറിലേറെ തവണ അദ്ദേഹത്തിന് പാമ്പുകടിയേറ്റു. അതിനെയെല്ലാം അതിജീവിച്ച് വീണ്ടും അദ്ദേഹം കര്‍മ്മനിരതനായി. തന്റെ ചില പ്രകടനങ്ങള്‍ അപകടകരമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ആത്മപരിശോധന നടത്തി തെറ്റ് തിരുത്താനും അദ്ദേഹം തയ്യാറായിരുന്നു.
അദ്ദേഹത്തിന്റെ രീതികളില്‍ അശാസ്ത്രീയത നിഴലിക്കുന്നുണ്ടാകാം. എന്നാൽ എന്തുകൊണ്ട് വാവ സുരേഷ് ഇത്രയധികം പാമ്പുകളുടെ കടിയേറ്റിട്ടും വീണ്ടും അതിലേക്ക് തന്നെ പോകുന്നു എന്നത് വിമർശിക്കുന്നവർ ആരും അറിയുന്നില്ല. അതിന്റെ പ്രധാനകാരണം സാധാരണക്കാരായ ജനങ്ങൾ അത്രയധികം അദ്ദേഹത്തെ വിശ്വസിക്കുന്നു എന്നതാണ്. വാവ സുരേഷിന് പാമ്പുകൾ അതിഥിയാണ്. അതിഥിയെ വേദനിപ്പിക്കാതിരിക്കാനാണ് അയാൾ എന്നും ശ്രമിച്ചിട്ടുള്ളത്. ശാസ്ത്രീയ രീതിയെ വിമർശിക്കുന്നവർ എന്തുകൊണ്ടാണ് വാവ സുരേഷിനെ മാത്രം ലക്ഷ്യം വെയ്ക്കുന്നത്. കുറ്റം മുഴുവൻ വാവ സുരേഷിന്റെത് ആകുന്നതെങ്ങനെ? . ‘അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ വാവ സുരേഷിന് കഴിഞ്ഞില്ല’ എന്നാണു ശാപവാക്കുകൾ.
ഓവർ കോൺഫിഡൻസ് ആണെന്നും സ്വന്തം ജീവനും ചുറ്റും കൂടി നിൽക്കുന്നവരുടെ ജീവനും ഒരേ പോലെ അപകടത്തിലാക്കുന്ന ഈ രീതി അപകടകരം തന്നെ എന്നും ഘോരം പ്രസംഗിക്കുന്നവരോട് ഒരാൾ മനുഷ്യോപകാരപ്രദമായ നല്ല പ്രവർത്തനങ്ങൾക്ക് മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെട്ടാലും അതിനെ വക്രീകരിച്ച് കുറ്റം പറയാനും കഴിയുന്നുണ്ടല്ലോ എന്നത് വിചിത്രം. വാവ സുരേഷ് ഒരു മനുഷ്യനാണ്. പച്ചയായ ഒരു മനുഷ്യൻ മറ്റെല്ലാവരെയും പോലെ കുറ്റവും കുറവുമുള്ള മനുഷ്യൻ. നിലവിൽ വളഞ്ഞിട്ടാക്രമിക്കാനും പാകത്തിൽ അദ്ദേഹം ചെയ്ത തെറ്റെന്താണെന്ന് ആലോചിച്ചാൽ ആർക്കും കണ്ടെത്താൻ കഴിയില്ല. അയാൾ പാമ്പിനെ വേദനിപ്പിച്ചാണ് പിടിക്കുന്നതെന്നും പാമ്പിനെ പിടിക്കാൻ അറിയില്ല എന്നുമൊക്കെ വാദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത് മനുഷ്യനേക്കാൾ വിഷമുള്ള ഒരു പാമ്പ് ഈ ഭൂമിയിൽ ഇല്ല എന്നാണ്.
































