കൊച്ചി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വി ഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും പിണറായി വിജയന്‍റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ വലിയ എതിര്‍പ്പാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ലെന്നും ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.
കേരളത്തിലുണ്ടായത് മനുഷ്യ നിര്‍മിത പ്രളയമാണെന്ന് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവിട്ടുകൊണ്ടുള്ള മാത്യു കുഴൽനാടന്‍റെ ആരോപണത്തോടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മാത്യു കുഴൽനാടൻ ഉയര്‍ത്തിയത് ഗുരുതരമായ ആരോപണമാണെന്നും ഗൗരവമായി അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. ഒരേ പാർട്ടിയിലെ മുൻ മന്ത്രിക്കെതിരെയാണ് അതേ പാർട്ടിയിലെ മന്ത്രി ആരോപണം ഉന്നയിക്കുന്നത്. മാത്യു ടി ഇപ്പോ മന്ത്രിയല്ലെങ്കിലും അദ്ദേഹത്തിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ ഇഞ്ചോടിച്ച് മത്സരം പ്രവച്ചിക്കുന്നത് തട്ടിക്കൂട് സര്‍വേക്കാരും പെയ്ഡ് സര്‍വേക്കാരുമാണെന്നും ജനങ്ങളുടെ സര്‍വേയാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു.






























