തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസ പ്രമേയ നോട്ടീസുമായി മുന്നോട്ട്. സര്‍ക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. ചട്ടം 63 പ്രകാരം ആണ് വിഡി സതീശൻ മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. സർക്കാരിൽ അവിശ്വാശം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം ആണ് നിയമസഭാ സെക്രട്ടറിക്ക് നൽകിയിട്ടുള്ളത്.
അതിനിടെ സ്പീക്കറെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളുമായി കേരള നിയമസഭാ സ്പീക്കർക്ക് വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമുണ്ടെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്.
പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു
നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരാണ് ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ധനകാര്യബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30 ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജണ്ട.