കൊച്ചി : തിരുവനനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചവരാണ് ഇരുവരുമെന്നാണ് വിവരം. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിമാനത്താവളം വഴിയുള്ള സ്വർണക്കളളക്കടത്തിനായി നേരത്തെ അറസ്റ്റിലായ റമീസും ജലാലുമടക്കമുള്ള പ്രതികൾ എട്ടുകോടി രൂപ സമാഹരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
നാലാം പ്രതി സന്ദീപിന്‍റെ ബാഗിൽ നിന്ന് കളളക്കടത്തിടപാടുമായി ബന്ധപ്പെട്ട ഡയറിയടക്കം നേരത്തെ എൻഐഎ കണ്ടെടുത്തു. ഇതിൽ പണം നൽകിയവരുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയിൽ നിന്നും കണ്ടെത്തിയ ആളുകളിൽ മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.