തിരുവനന്തപുരം : എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളെ കണ്ട് പിന്തുണ ആവശ്യപ്പെടാറുണ്ടെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. എല്ലാ സ്ഥാനാർത്ഥികളും ബിഷപ്പുമാരെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെയും എൻഎസ്എസ് ജനറൽ സെക്രട്ടറിയെയുമൊക്കെ കാണാറുണ്ട്. മതേതരത്വം മതത്തിനെ നിഷേധിക്കലല്ല, ചേർത്തു നിർത്തലാണ്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിച്ചു.
എൽഡിഎഫിന് ആരെ വേണമെങ്കിലും സ്ഥാനാർത്ഥിയായി കൊണ്ടുവരാം. അത് അവരുടെ ഇഷ്ടമാണ്. പാർട്ടി സ്ഥാനാർത്ഥിയെ വെട്ടി പുതിയ സ്ഥാനാർത്ഥിയെ നൂലിൽ കെട്ടിയിറക്കിയത് എന്തിനാണെന്ന് സിപിഎം പാർട്ടി അണികളോടാണ് വിശദീകരിക്കേണ്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണെന്നാണ് പി.സി ജോർജ് പറയുന്നത്. ഇതിനെപ്പറ്റിയുള്ള സിപിഐ എമ്മിന്റെ പ്രതികരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പി.ടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞു. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വീട് കയറിയുള്ള പ്രചാരണം തുടരുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പ്രചാരണത്തിനും വേഗതയേറും. പടമുകള്‍ ജുമാ മസ്ജിദ്, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഉമ തോമസിന്റെ പ്രചാരണം. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്കും ഇന്ന് മുതല്‍ തുടക്കമാകും. വരു ദിവസങ്ങളില്‍ ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തില്‍ സജീവമാകും. വികസന ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് തൃക്കാക്കര കടക്കുകയാണ്.