വെച്ചുച്ചിറ : അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടി പ്രവർത്തിക്കുകയാണ് വെച്ചുച്ചിറ കുന്നം ഗവൺമെൻ്റ് ആശുപത്രി. ഇതിനിടയിൽ ആശുപത്രിയിലെ ചെള്ളിൻ്റെയും ചെറു പ്രാണികളുടെയും ആക്രമണത്തിലും വീർപ്പുമുട്ടിയിരിക്കുകയാണ് ഇവിടെയുള്ള ജീവനക്കാർ. മുപ്പതു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ജനാലകൾ അടയ്ക്കാൻ പോലും സാധിക്കില്ല, ഭിത്തികൾ വിണ്ടു കീറിയ നിലയിലുമാണ്. റൂഫിങ് ഉള്ളതിനാൽ ചോർച്ചയില്ല എന്നതാണ് ജീവനക്കാർക്ക് ഒരേ ഒരു ആശ്വാസം. ഓഫീസ് സമയത്ത് ചെള്ളുകൾ കൂട്ടത്തോടെയെത്തുന്നതാണ് ജീവനക്കാരുടെ പേടി സ്വപ്നം. അടുത്ത കാലത്ത് ചെള്ളിൻ കൂട്ടത്തെ നശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥിരം ഡോക്ടറില്ലാത്തതും ഹോമിയോ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ദിവസവേതനത്തിലുള്ള ഡോക്ടറാണ് ഇപ്പോഴുള്ളത്.
ഡോക്ടർ ഉൾപ്പെടെ 3 പേരാണ് ഇവിടെ ഉള്ളത്. കിണറില്ലാത്തതിനാൽ കുടിക്കാനും മറ്റുമുള്ള വെള്ളത്തിന് വേണ്ടി സമീപവാസികളെ ആശ്രയിക്കേണ്ട അവസ്ഥയാണിവിടെയുള്ളത്. മേൽ അധികാരികൾ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.