പത്തനംതിട്ട : ശബരിമലയിൽ നിന്നും നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ വാഹനം ദുരൂഹത ഉയർത്തുന്നു. ഇന്ന് രാവിലെ ശബരിമലയിൽ നിന്നും നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ വൈറ്റ് മാരുതി എര്‍ട്ടിഗ വാഹനം മൈലപ്ര പള്ളിപ്പടിയില്‍ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തമിഴ് ഭാഷയിലാണ് ഇവരുടെ സംസാരം. പൊതുപ്രവർത്തകനായ ചിറ്റാർ പ്രസന്നൻ പെരുനാട് പുതുക്കട മുതൽ ഈ വാഹനം കാണുകയും ഇതിനെ പിന്തുടരുകയും ചെയ്യുകയായിരുന്നു. ദുരൂഹത തോന്നിയതിനെ തുടർന്ന് ഇദ്ദേഹം മാധ്യമപ്രവർത്തകരെയും പോലീസിനെയും വിവരമറിയിച്ചു. മൈലപ്ര പള്ളിപ്പടിയിൽ എത്തിയപ്പോൾ ഈ വാഹനത്തിന്റെ മുന്നിൽ കുറുക്കുവെച്ച് തടയുകയായിരുന്നു.
തുടർന്ന് ട്രാഫിക് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരെ അറിയിച്ചു. അയ്യപ്പ വേഷം ധരിച്ചവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ മുൻവശത്ത് അയ്യപ്പ ചിത്രങ്ങൾ വെച്ചിരുന്നു. എവിടെ നിന്നാണെന്നോ എന്താണെന്നോ ഒരുതരത്തിലുള്ള വിവരവും അറിയാൻ കഴിയുന്നില്ല. ശബരിമലയിൽ നിന്ന് പല പോലീസ് സ്റ്റേഷനുകളെയും ട്രാഫിക് പോലീസുകാരെയും കടന്നാണ് ഈ ഈ വാഹനം മൈലപ്രവരെയെത്തിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വിവരം കണ്ടിട്ടും പരിശോധിക്കാൻ പോലീസുകാർ തയ്യാറായില്ല എന്നത് ദുരൂഹമാണ്. ശബരിമലയുടെ പ്രാധാന്യം എടുത്തുകൊണ്ട് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപെട്ടവരാണോ ഇതെന്നും സംശയിക്കുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ഈ വാഹനത്തിന് പമ്പയിലോ നിലയ്ക്കലിലോ പാര്‍ക്കിംഗിന് എങ്ങനെ അനുവാദം കിട്ടിയെന്നതും സംശയാസ്പദമാണ്.





























