റാന്നി : ഇട്ടിയപ്പാറ ടൗണിലെ വൺവേ സംവിധാനം അട്ടിമറിക്കപ്പെടുന്നതായും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായും വ്യാപക പരാതി. ടൗണിലൂടെയുള്ള വണ്‍വെ ഗതാഗത നിയമം പാലിക്കാതെ വിപരീത ദിശയിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. എന്നാൽ ഇത് നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് സാന്നിധ്യമില്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. നോ എൻട്രി ബോർഡുകൾ അവഗണിച്ച് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ളവ വിപരീത ദിശയിലൂടെ കടന്നുപോകുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു.
തിരക്കേറിയ സമയങ്ങളിൽ പോലും ടൗണിലെ പ്രധാന ജങ്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസുകാരില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് ഡ്രൈവർമാർ നിയമങ്ങൾ ലംഘിക്കാൻ കാരണമാകുന്നു. റോഡിന് ഇരുവശവുമുള്ള അശാസ്ത്രീയമായ പാർക്കിങ് കൂടിയാകുമ്പോൾ കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വൺവേ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നുമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ വരും നാളുകളില്‍ വലിയ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ടൗൺ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അവർ ആശങ്കപ്പെടുന്നു.






























