കൊച്ചി: പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ നിലപാടിനെ പരിഹസിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സി.പി.ഐ എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വന്ന് സംസാരിച്ചാൽ സി.പി.ഐയുടെ പ്രശ്‌നമെല്ലാം തീരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ എന്നും അദ്ദേഹം ചോദിച്ചു. സി.പി.എം-ബി.ജെ.പി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടത്. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. കേരളത്തിന് അവകാശപ്പെട്ട പണമാണത്. അതിന് നയ രൂപീകരണം വേണം.
ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാത്തിനും ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സി.പി.ഐ എവിടെ പോകാനെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ രാഷ്ട്രീയത്തിൽ ഇടം കിട്ടാത്തവർക്ക് ഇടം കൊടുക്കുന്ന സ്ഥലമായി ദേവസ്വം ബോർഡ് മാറിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ബോർഡുകളെയെല്ലാം പിരിച്ചുവിടണം. ശബരിമലയുടെ ഭൂമി, സ്വർണ്ണം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചാൽ അപഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാകും. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴിമതിയുടെ ഒരു ശൃംഖല നടക്കുന്നു. ഐഎഎസുകാരെ തലപ്പത്ത് വെച്ചുകൊണ്ടുള്ള പുതിയ സംവിധാനം വരണം. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.





























