പെരുമ്പാവൂർ : വെങ്ങോലയിൽ ഒരു മാസമായി പൂട്ടി ഇട്ടിരുന്ന വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ഈ വീട് കേന്ദ്രീകരിച്ച് സ്ഫോടകവസ്തു വ്യാപാരം നടന്നിരുന്നതായാണ് സംശയം. മുൻ ക്വാറി ഉടമയുടെ വീട് ആണ് ഇത്. പൂട്ടിപ്പോയ ക്വാറികളുടെ ലൈസൻസിൻ്റെ മറവിൽ സ്ഫോടക വസ്തുക്കൾ വാങ്ങി മറിച്ചുവിൽക്കുന്ന സംഘം സംസ്ഥാനത്ത് സജീവമാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വീട്ട് ഉടമയെയും താമസക്കാരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിന്റെ അടുക്കളയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന ചവറുകൾക്ക് തീയിട്ടപ്പോഴുണ്ടായ സ്‌ഫോടനത്തിൽ സമീപത്തുള്ള വീടുകളുടെ ജനലുകളും മതിലുകളും തകർന്നിരുന്നു. വെങ്ങോല പൂനൂർ കവലയ്ക്ക് സമീപം തിങ്കൾ രാത്രി 7.30 നാണ് സ്ഫോടനം നടന്നത്. പെരുമ്പാവൂർ പോലീസെത്തി പ്രാഥമിക പരിശോധന നടത്തി.
ആർക്കും പരിക്കില്ല. പഴന്തോട്ടം സ്വദേശി എടയനാൽ സിജിൻ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. 10 വർഷം മുമ്പ് സിജിൻ ക്വാറി നടത്തിയിരുന്നു. ഇപ്പോൾ ഇയാൾ ഗവ. കോൺട്രാക്ടറാണ്. സിജിന്റെ മാനേജരായ കൊല്ലം സ്വദേശി സത്യരേഷ് കുമാറും കുടുംബവുമാണ് സ്ഫോടനം നടന്ന വീട്ടിൽ താമസിക്കുന്നത്. നാട്ടിൽ പോയിരുന്ന സത്യരേഷ് ഒരു മാസത്തിന് ശേഷം തിങ്കളാഴ്ച്ച പകലാണ് വീട്ടിലെത്തിയത്.
കരിയിലകളും മാലിന്യങ്ങളും കൂട്ടിയിട്ട് തീയിട്ടപ്പോഴായിരുന്നു സ്ഫോടനം. മൂന്നു കിലോമീറ്റർ ദൂരത്തിൽ ശബ്ദവും പ്രകമ്പനവും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. മാലിന്യം കത്തിച്ചതിനടുത്തുള്ള മതിൽ 10 മീറ്റർ തകർന്നു വീണു. നാലു വീടുകളുടെ ജനലുകൾക്കും വാതിലുകൾക്കും തകർച്ച സംഭവിച്ചിട്ടുണ്ട്. ക്വാറികളിൽ പാറ പൊട്ടിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാകാം പൊട്ടിത്തെറിക്ക് കാരണമെന്നും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.