തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ കൊലപ്പെടുത്തിയത് ആസൂത്രിതമായി. സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ തിരിച്ചു വെച്ച നിലയിലാണ്. കൊലപാതകം നടന്ന സ്ഥലത്തെ കെട്ടിടത്തിലെ സിസി ടിവി ക്യാമറകാളാണ് തിരിച്ചു വെച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറല്‍ എസ്പി ബി അശോകന്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് തേമ്പാംമൂട് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും റൂറല്‍ എസ് പി പറഞ്ഞു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെയാണ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംഗ്ഷനിൽ രാത്രി 12 ഓടെയാണ് സംഭവം. ഡിവൈഎഫ്‌ഐ ഇന്ന് കരിദിനം ആചരിക്കും. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് നല്‍കുന്ന സൂചന.
മിഥിലാജിന്റെ നെഞ്ചിലാണ് അക്രമികള്‍ കുത്തിയത്. ഹക്ക് മുഹമ്മദിനെ ഒന്നിലേറെ തവണ വെട്ടിയാണ് കൊലപ്പെടുത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. മിഥിലാജിന്റെ നെഞ്ചിലാണ് വെട്ടേറ്റത്.