കൊച്ചി: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. ജിതിൻ ഭാസ്ക്കരിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ജിതിൻ മനഃപൂർവം തെളിവ് നശിപ്പിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഫോണിലെ രേഖകൾ തിരിച്ചു കിട്ടാൻ ആകാത്ത വിധം നശിപ്പിച്ചു. ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.നടന്നത് രാഷ്ട്രീയ വേട്ട എന്ന് ജിതിൻ. ഫോൺ റിസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കൽ ആയി കണക്കാക്കാൻ ആകുമോ എന്നും ജിതിൻ ചോദിച്ചു.
സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ വടകരയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ഒന്നര വർഷമായി അന്വേഷണത്തോട് സഹകരിക്കുന്നുവെന്നും ജിതിൻ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം. റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ 3 ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.






























