കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 67 പ്രശ്നബാധിത പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലയിലെ 99 പോളിങ് ബൂത്തുകളെയാണ് പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതില്‍ 32 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍, ഇവിടങ്ങളില്‍ വിഡിയോഗ്രാഫി ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന 67 ബൂത്തുകളില്‍ നിന്നുള്ള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം കലക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന് കണ്ട്രോള് റൂമില്‍നിന്ന് ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വീക്ഷിക്കും. ഈ 99 പ്രശ്നബാധിത ബൂത്തുകളില്‍ 84 ബൂത്തുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലും എട്ട് ബൂത്തുകള്‍ വള്‍നറബിൾ വിഭാഗത്തിലും അവശേഷിക്കുന്നവ അതിര്‍ത്തി മേഖലയിലെ അതിജാഗ്രത ആവശ്യമുള്ള ബൂത്തുകളുമാണ്.
2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകളെയും സ്ഥാനാര്‍ഥി പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളെയുമാണ് ക്രിട്ടിക്കല്‍ ബൂത്തുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2019 മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പിലും അതിക്രമങ്ങള്‍ നടന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബൂത്തുകളെയാണ് വള്‍നറബ്ള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ, ജില്ല കലക്ടറുടെയും ജില്ല പോലീസ് മേധാവിയുടെയും സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 പ്രശ്നബാധിത ബൂത്തുകളിലും സ്ഥാനാര്‍ഥികളുടെ സ്വന്തം ചെലവില്‍ ആവശ്യപ്പെട്ടിട്ടുള്ള 134 ബൂത്തുകളിലൂം വീഡിയോഗ്രഫി ഏര്‍പ്പെടുത്തും.