ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ പ്രതികരിച്ച് പാർട്ടി നേതാവ് വിജയ്. നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന വിജയ് എക്‌സിലൂടെയാണ് പ്രതികരിച്ചത്. ”എന്റെ ഹൃദയം തകർന്നു. അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു”- വിജയ് എക്‌സിൽ കുറിച്ചു.
റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. 30,000ൽ കൂടുതൽ ആളുകളാണ് റാലിക്കെത്തിയത്. ആറ് മണിക്കൂർ വൈകിയാണ് റാലി തുടങ്ങിയത്. കനത്ത തിരക്കിൽ കുഴഞ്ഞുവീണാണ് പലരും മരിച്ചത്. അപകടമുണ്ടായ ഉടൻ വിജയ് പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ട്രിച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും വിജയ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.






























