തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പേരും ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ചു കിട്ടിയ സാഹചര്യത്തില്‍ പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് സ്പീക്കര്‍ അയോഗ്യരാക്കിയേക്കും.
കേരള കോണ്‍ഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിനോ പി.ജെ. ജോസഫ് വിഭാഗത്തിനോ എതിരെ അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സ്പീക്കര്‍ തുടക്കമിട്ടിരുന്നു. ഇരുകക്ഷികളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ സ്പീക്കര്‍ സിറ്റിങ് നടത്തി. ഇനി ഇരുവരുടെയും വാദം ഒരുമിച്ചു കേട്ട ശേഷമാകും തീരുമാനം. ഇത് പിജെ ജോസഫിന് എതിരാകാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ജോസഫിനും മോന്‍സിനും ആറു കൊല്ലത്തേക്ക് അയോഗ്യതയും വരും. എന്നാല്‍ ഇത്തരത്തില്‍ തീരുമാനം വന്നാല്‍ ജോസഫും മോന്‍സും കോടതിയില്‍ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്യും.
പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ചതിനാണ് ഇരുവിഭാഗവും സ്പീക്കര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്. വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നു ജോസ് വിഭാഗവും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നു ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിരുന്നു. ഇതു ലംഘിച്ചതിനെതിരെയാണ് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍. കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയനുസരിച്ച് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ടതാണു പാര്‍ലമെന്ററി പാര്‍ട്ടി. ഇതില്‍ ഭൂരിപക്ഷം ജോസ് വിഭാഗത്തിനാണ്. ഇതിനൊപ്പം പാര്‍ട്ടിയുടെ അംഗീകരാവും ജോസ് കെ മാണിക്കാണ്. ഇതോടെ പാര്‍ട്ടി പിളര്‍ത്തിയത് ജോസഫാണെന്ന് വ്യക്തമാകുകയും ചെയ്തു.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഇനി സര്‍വ്വത്ര പ്രതിസന്ധിയാകും ഉണ്ടാവുക. എംഎല്‍എ മോന്‍സ് ജോസഫും മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിര്‍ത്തുന്നത് പി.ജെ ജോസഫിന് നേരത്തെ തന്നെ തലവേദനയാണ്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും. ജോസ് കെ മാണി കൂടുതല്‍ കരുത്ത് നേടിയിരിക്കുന്നു. പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി പേരും മാണിയുടെ മകന് ലഭിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തില്‍ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാര്‍ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ അണികള്‍ ജോസഫിനൊപ്പമല്ലെന്നും ജോസ് കെ മാണിക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇതോടെ ജോസഫ് വിഭാഗത്തില്‍ തമ്മിലടി മൂര്‍ച്ഛിക്കും. ഇത് യുഡിഎഫ് നേതൃത്വത്തേയും അങ്കലാപ്പിലാക്കും. പാര്‍ട്ടിയിലെ രണ്ടാമന്‍ ആരെന്ന ചര്‍ച്ചയും ജോസഫ് വിഭാഗത്തിലുണ്ട്. പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ യും മുന്‍ എം പി കെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും നേതൃത്വത്തില്‍ അധികാര വടംവലി രൂക്ഷമാണ്. ഈ തര്‍ക്കത്തില്‍ ജോസഫും തീര്‍ത്തും നിരാശനുമാണ്. ഇതിനിടെയാണ് വിപ്പ് ലംഘനത്തിലെ നടപടി ഭീഷണി.
രാജ്യസഭ വോട്ടെടുപ്പിലും അവിശ്വാസ പ്രമേയം ചര്‍ച്ചാവേളയിലും വിട്ടു നല്‍കണമെന്നായിരുന്നു മോന്‍സ് ജോസഫ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെ ഫ്രാന്‍സിസ് ജോര്‍ജ് ,ജോയി എബ്രഹാം അടങ്ങുന്ന മറുപക്ഷം അട്ടിമറിച്ചു. യുഡിഎഫ് അനുകൂല നിലപാട് ഉയര്‍ത്തി വോട്ട് ചെയ്യുകയും മറു പക്ഷത്തിന് വിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോസഫ് ഇതിനെ അംഗീകരിച്ചു. ഇതാണ് പ്രതിസന്ധി ശക്തമാകാന്‍ കാരണം. ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി അനുകൂലമായതോടെ മോന്‍സ് ജോസഫ് തീര്‍ത്തും പ്രതിസന്ധിയിലായി.
മോന്‍സിന് മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു ഇതെന്ന് കടുത്തുരുത്തി എംഎല്‍എയെ അനുകൂലിക്കുന്നവര്‍ കരുതുന്നു. തൊടുപുഴയില്‍ മകന്‍ അപ്പുവിനെ മത്സരിപ്പിക്കാനാണ് ജോസഫിന്റെ നീക്കം.