മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളത്തിലെ ഹിറ്റ് മേക്കർമാരിൽ ഒരാൾ. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി ഹിറ്റുകൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ് ലാൽ ജോസ് സിനിമകൾ. കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് അദ്ദേഹം. കരിയറിൽ ഒരുപാട് പരാജയങ്ങളും ലാൽ ജോസിന് സംഭവിച്ചിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ ലാൽ ജോസ് സിനിമകളിൽ ഏറെയും വലിയ പരാജയം രുചിച്ചവയാണ്. കരിയറിന്റെ തുടക്കത്തിലും ലാൽ ജോസിന് ഇതുപോലൊരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. മീശമാധവൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം എത്തിയ പട്ടാളവും രസികനും പരാജയപ്പെട്ടിരുന്നു. അന്നത് തന്നെ ഡിപ്രഷനിലേക്ക് കൊണ്ടുപോയി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലാൽ ജോസ് ഇപ്പോൾ.
രസികൻ തിയേറ്ററിൽ പരാജയപ്പെട്ടു. അതിനു ശേഷം ഞാൻ വീട്ടിലേക്ക് പോകുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. എന്റെ കരിയർ തീർന്നുവെന്ന് ഞാൻ കരുതി. മീശ മാധവൻ എന്ന വലിയ ഹിറ്റ് കിട്ടി. അതുകഴിഞ്ഞ് വന്ന പട്ടാളവും രസികനും പരാജയപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. വീട്ടിലെത്തി രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഭാര്യ ലീന ഒരു കാര്യം ശ്രദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല. പക്ഷേ ഞാൻ അറിയുന്നില്ല ഞാൻ ഉറങ്ങിയിട്ടില്ല എന്നത്. ഒരു ഉറക്കം കഴിഞ്ഞ് ഭാര്യ എഴുന്നേറ്റ് നോക്കുമ്പോൾ എല്ലാം ഞാൻ കണ്ണുതുറന്ന് കിടക്കുകയാണ്. രണ്ടു ദിവസം കഴിഞ്ഞ് ലീന എന്റെ അപ്പച്ചനെ വിളിച്ചു പറഞ്ഞു. അദ്ദേഹം എന്നെയും കൂട്ടി ഒറ്റപ്പാലത്തെ വേലായുധൻ വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. അപ്പച്ചൻ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അദ്ദേഹം പാലിൽ ചേർത്ത് കഴിക്കാൻ ഒരു ചൂർണവും തലയിൽ തേക്കാൻ ഒരു എണ്ണയും തന്നു’
എണ്ണ തേച്ചു കുളിപ്പിച്ചിട്ട് ഈ ചൂർണം പാലിൽ ചേർത്ത് കൊടുക്കണം. ഉറങ്ങിക്കോളും. നന്നായിട്ട് ഉറങ്ങിക്കോട്ടെ. വിളിക്കണ്ട എന്നും പറഞ്ഞു. ഒരു രാത്രി കഴിഞ്ഞും എഴുന്നേൽക്കാതെ കിടക്കുകയാണെങ്കിൽ കഞ്ഞിവെള്ളം സ്പൂണിലൂടെ വായിലേക്ക് ഒഴിച്ച് കൊടുക്കണം ഇല്ലെങ്കിൽ ഡീഹൈഡ്രേഷൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ അത് കഴിച്ചു. അടുത്ത 48 മണിക്കൂർ ഞാൻ ഉറക്കമായിരുന്നു. ഭാര്യ അടുത്തിരുന്ന് കഞ്ഞിവെള്ളം എനിക്ക് ഒഴിച്ച് തരുന്നുണ്ടായിരുന്നു. ലാൽ ജോസ് പറയുന്നു.
ആ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഞാൻ നോർമലായി. വൈദ്യരെ ഞാൻ വീണ്ടും പോയി കണ്ടു. ആ ചൂർണം പരിപാടി കൊള്ളാം. കുറച്ചു കിട്ടിയാൽ ഉറക്കം വരാത്തപ്പോൾ കഴിക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു. അത് വേണ്ട അതിനോട് ഒരു ആസക്തി തോന്നും. അതിലെ ഇൻഗ്രീഡിയൻറ്സ് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു. ഭ്രാന്ത് ഉള്ളവരെ മയക്കാൻ കൊടുക്കുന്ന മരുന്നാണ് ഇത്. നിനക്ക് അതിന്റെ തുടക്കമായിരുന്നു. ഉറക്കം കിട്ടിയില്ലായിരുന്നെങ്കിൽ നീ അങ്ങനെ ആയേനേയെന്ന് എന്ന് വൈദ്യൻ പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ആയിരുന്നുവെന്ന് അപ്പോഴാണ് മനസിലാക്കുന്നത്. അത് അങ്ങനെ മുന്നോട്ട് പോയിരുന്നേൽ കുഴപ്പമായേനെ. വൈദ്യന്റെ നുറുങ്ങു വിദ്യ കൊണ്ട് ഒരു നല്ല ഉറക്കം കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടത് ആണെന്ന് അന്നാണ് മനസിലാകുന്നത്. രസികന്റെ പരാജയം എന്നെ ആ ഒരു അവസ്ഥയിലേക്ക് കൊണ്ട് പോയി ലാൽ ജോസ് പറഞ്ഞു.