കൊല്ലം : വിസ്മയ കേസില്‍ വന്‍ ട്വിസ്റ്റ്, സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകള്‍ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല സാക്ഷി മൊഴി. സാക്ഷി വിസ്താരത്തിനിടെയാണ് സംഭവം. കേസില്‍ 10-ാം സാക്ഷിയായ രാധാകൃഷ്ണ കുറുപ്പിന്റെ വിസ്താരത്തിലാണ് സ്ത്രീധന പ്രശ്‌നം ഉയര്‍ന്നുവന്നത്. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരുടെ അനന്തരവളുടെ ഭര്‍ത്താവാണ് രാധാകൃഷ്ണകുറുപ്പ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. വിസ്മയയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കിരണിന്റെ വീട് കാണല്‍ ചടങ്ങില്‍ പോയപ്പോള്‍ കിരണിന്റെ പിതാവും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും തന്നെ മാറ്റി നിറുത്തി വിസ്മയക്കു സ്വര്‍ണം കൂടാതെ എന്തൊക്കെ കൊടുക്കും എന്നു ചോദിച്ചിരുന്നു. അപ്പോള്‍ 101 പവന്‍ സ്വര്‍ണം കൂടാതെ ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലവും പത്തു ലക്ഷം രൂപയില്‍ കുറയാത്ത ഒരു കാറും കൊടുക്കും എന്നു ഉറപ്പു കൊടുത്തിരുന്നു എന്നും രാധാകൃഷ്ണകുറുപ്പ് മൊഴി കൊടുത്തു.
കേസില്‍ ഒന്നാം സാക്ഷിയായി മൊഴി നല്‍കിയ വിസ്മയയുടെ പിതാവ് വിക്രമന്‍ നായര്‍ കിരണിന്റെ പിതാവും ജ്യേഷ്ഠനും സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതു പൂര്‍ണമായും കൊടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു മാത്രം കഴിയാതെ പോയി. വിസ്മയയുടെ അമ്മ സവിതയും ഈ നിലപാട് ആണ് സ്വീകരിച്ചത്. സ്ത്രീധനം ഡിമാന്‍ഡ് ചെയ്യുന്നതും സ്വീകരിക്കുന്നതും സ്ത്രീധന നിരോധനം നിയമത്തിലെ 3, 4 വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കുറ്റകൃതമാണ്. വിസ്മയ കേസില്‍ പ്രോസിക്യൂഷന്റെ മുഖ്യവാദവും സ്ത്രീപീഡന കുറ്റമാണ്. എന്നാല്‍, സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകള്‍ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതിഭാഗം വാദം. 2021 ജനുവരി മാസം 17 ന് പ്രതി കിരണും രാധാകൃഷ്ണ കുറുപ്പുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയില്‍ കേള്‍പ്പിച്ച് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയാണ് ക്രോസ് വിസ്താരം നടത്തിയത്. സ്ത്രീധനമോ സ്വത്തോ കിരണിന്റെ ആളുകള്‍ ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ചു അപ്രകാരം യാതൊന്നും ഇല്ല എന്നു വ്യക്തമായി പറഞ്ഞിരുന്നു എന്നും രാധാകൃഷ്ണ കുറുപ്പ് കോടതിയില്‍ സമ്മതിച്ചു.
‘ എനിക്കു നിങ്ങളുടെ പണമോ സ്വര്‍ണമോ കാറോ സ്വത്തുക്കളോ ഒന്നും വേണ്ട… എന്നെയും വിസ്മയയെയും അനാവശ്യ ഇടപെടലുകള്‍ ഇല്ലാതെ ജീവിക്കാന്‍ ഒന്നനുവദിച്ചാല്‍ മതി… അതിനു സഹായിക്കണം എന്നും കിരണ്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. രാധാകൃഷ്ണകുറുപ്പിന് ഇക്കാര്യം കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. സ്ത്രീധനം ചോദിച്ചപ്പോള്‍ വിസ്മയയുടെ പിതാവിനോപ്പം ഉണ്ടായിരുന്ന ഏക വ്യക്തിയാണ് രാധാകൃഷ്ണകുറുപ്പ് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. അതേസമയം, കഴിഞ്ഞദിവസം പ്രശസ്ത മെന്റലിസ്‌റ് ആയ നിബിന്‍ നിരാവത്തിനെ പ്രോസിക്യൂഷന്‍ സാക്ഷി ആയി വിസ്തരിച്ചിരുന്നു. വിസ്മയ തനിക്ക് പഠിത്തത്തില്‍ ഏകാഗ്രത കിട്ടുന്നില്ല എന്നും എന്തെങ്കിലും ടിപ്‌സ് പറഞ്ഞു തന്നു സഹായിക്കാമോ എന്നഭ്യര്‍ഥിച്ച് നിബിന്റെ സഹായം തേടിയിരുന്നു. താന്‍ 2000 രൂപ പ്രതിഫലം വാങ്ങി കൗണ്‍സിലിങ് നടത്തി എന്നും അടിസ്ഥാനകാരണം അന്വേഷിച്ചു പോയപ്പോള്‍ സ്ത്രീധത്തിനു വേണ്ടിയുള്ള ഭര്‍ത്താവിന്റെ കഠിന പീഡനങ്ങള്‍ ആണ് കാരണം എന്നു കണ്ടുപിടിച്ചു എന്നും നിബിന്‍ പറഞ്ഞു. തുടര്‍ന്ന് ഒന്നിച്ചു പോകാന്‍ കഴിയില്ല എങ്കില്‍ വിവാഹം മോചനം നേടാന്‍ ശ്രമിക്കാന്‍ ഉപദേശിച്ചു എന്നും നിബിന്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ താനിക്കു RCI ആക്ടിനെക്കുറിച്ചു കേട്ടറിവ് പോലും ഇല്ലെന്നും താന്‍ കൗണ്‍സിലിങ് നടത്തിയിട്ടില്ല എന്നും സമ്മതിച്ചു. വിവാഹമോചനം നടത്താന്‍ ഉപദേശിച്ചു എന്നും താല്‍പ്പര്യം ഇല്ലെങ്കില്‍ ഫാമിലി കൗണ്‍സിലിങ് നടത്താന്‍ ഉപദേശിച്ചു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കൊടുത്തത് മൊഴി പ്രതിഭാഗം വക്കീല്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ എന്നു താന്‍ മൊഴി കൊടുത്തില്ല എന്നാണ് അദ്ദേഹം കോടതിയില്‍ മറുപടി പറഞ്ഞത്. കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശ്രീ കെ.എന്‍ സുജിത് മുന്‍പാകെ തുടര്‍ച്ചയായി വിചാരണ നടന്നു വരുകയാണ്. സാക്ഷി വിസ്താരം തിങ്കളാഴ്ചയ്ക്ക് മാറ്റി. അന്നു പ്രതി കിരണിന്റെ മാതാപിതാക്കളെയും സഹോദരിയെയും സഹോദരനെയും കോടതിയില്‍ വിസ്തരിക്കും സ്ത്രീധനം ചോദിച്ചത് കിരണിന്റെ പിതാവെന്ന് ത്രിവിക്രമന്‍ നായരുടെ മൊഴി.
2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ മര്‍ദിക്കുമായിരുന്നെന്നും ത്രിവിക്രമന്‍നായര്‍ മൊഴി നല്‍കി. മകള്‍ക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു. 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു പറഞ്ഞു. കോവിഡ് കാരണം 80 പവന്‍ നാല്‍കാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരണ്‍ വേറെ കാര്‍ വേണമെന്നു വിസ്മയയോടു പറഞ്ഞു. ആഭരണം ലോക്കറില്‍ വയ്ക്കാനായി തൂക്കിയപ്പോള്‍ അളവില്‍ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരണ്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടില്‍ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കിരണിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയില്‍ കേള്‍പ്പിച്ചു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരണ്‍ മര്‍ദിച്ചപ്പോള്‍ ചിറ്റുമലയില്‍ ഒരു വീട്ടില്‍ വിസ്മയ അഭയം തേടി.
താനും ഭാര്യയും കിരണിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ‘കൊടുക്കാമെന്നു പറഞ്ഞതു മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ’ എന്നായിരുന്നു മറുപടി. തന്റെ വീട്ടില്‍ വച്ച് മകന്‍ വിജിത്തിനെയും കിരണ്‍ ആക്രമിച്ചു. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെ’ എന്നു പറഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറിഞ്ഞ ശേഷം ഇറങ്ങിപ്പോയി. വിവാഹം ബന്ധം വേര്‍പ്പെടുത്തുന്നതിനു സമുദായ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് മകള്‍ കിരണിനോടൊപ്പം പോയത്. ജൂണ്‍ 21ന് മകള്‍ ആശുപത്രിയില്‍ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമന്‍നായര്‍ മൊഴി നല്‍കിയിരുന്നു. കിരണിന്റെ ഫോണില്‍ നിന്ന് അന്വേഷണസംഘം വീണ്ടെടുത്ത സംഭാഷണം (പല ദിവസം, പല സമയം) കിരണ്‍: ഈ ഭ്രാന്ത് പിടിച്ച പെണ്ണിന്റടുത്ത് വണ്ടിയില്‍ കയറാന്‍ പറ. ഇവള് ദാ ഇറങ്ങി ഓടുക ഒക്കെ ചെയ്യുന്നു റോഡില്‍… നാട്ടുകാരുടെ മുന്നില്‍ വച്ച്… അവളോടു കയറാന്‍ പറ. ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം. എന്നെ നാണം കെടുത്താതെ കേറാന്‍ പറ എന്തു കഷ്ടമാടോ
ത്രിവിക്രമന്‍ നായര്‍ : നീയൊരു കാര്യം ചെയ്യ്. അവളെ വേണ്ടെങ്കില്‍ ഇങ്ങ് വീട്ടില്‍ കൊണ്ടാക്ക്, കഷ്ടം തന്നെ.
വിസ്മയ : അച്ഛാ എനിക്കങ്ങ് വരണം,. അച്ഛാ എനിക്ക് പേടിയാ.. എനിക്കങ്ങ് വരണം. എനിക്കു പറ്റത്തില്ല, എനിക്കു പറ്റത്തില്ല അച്ഛാ..
ത്രിവിക്രമന്‍ നായര്‍ : പോരെ. നീ ഇങ്ങു പോരെ. കുഴപ്പമില്ല.
വിസ്മയ: അല്ലച്ഛാ, ഇവിടുന്ന് ഇറങ്ങിപ്പോകാനൊക്കെ പറഞ്ഞു. എന്നെ അടിക്കും. എനിക്കു പേടിയാ…എന്നെക്കൊണ്ടു പറ്റില്ലച്ഛാ… (പിന്നീട്) എന്നെ എന്റെ അച്ഛന്‍ കാണത്തില്ല… നോക്കിക്കോ… ഇവിടെ നിര്‍ത്തിയിട്ടു പോവുകയാണെങ്കില്‍, എന്നെ കാണത്തില്ല… എന്നെ കാണത്തില്ല…. അച്ഛന്‍ നോക്കിക്കോ, ഞാന്‍ എന്തേലും ചെയ്യും. എന്നെക്കൊണ്ടു പറ്റത്തില്ല (കരയുന്നു).
ത്രിവിക്രമന്‍ നായര്‍ : ഞാന്‍ നാളെ അങ്ങോട്ടു വന്നു സംസാരിക്കാം.