വിഴിഞ്ഞം: തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ വിദേശഫണ്ട് ഒഴുകിയെത്തുന്നുവെന്ന ആരോപണം ശക്തമാകുന്നു. സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് കോടികള്‍ വിദേശത്ത് നിന്ന് ഫണ്ടായി ലഭിച്ചെന്ന പരാതിയില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. 10 വര്‍ഷത്തിനിടെ 11 കോടി രൂപ ഇവരുടെ അക്കൗണ്ടിലെത്തിയെന്നാണ് പരാതി. ഈ പണം തുറമുഖത്തിനെതിരായ സമരത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചോയെന്നും ഐബി പരിശോധിക്കുന്നുണ്ട്.
ആരോപണവിധേയയുടെ സംഘടനയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷം ലഭിച്ച തുക സംബന്ധിച്ച കണക്കുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നത് പരാതിക്ക് ബലമേകുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടിയും 2019-20 സാമ്പത്തിക വര്‍ഷം 1.35 കോടി രൂപയും ഫണ്ടായി ലഭിച്ചതായി ഇവര്‍ അറിയിച്ചിരുന്നു. ആകെ തീരദേശത്തെ 11 സംഘടനകളാണ് ഐബിയുടെ റഡാറിലുള്ളത്. ഇതില്‍ രണ്ട് സംഘടകള്‍ക്കെതിരെ കൂടി പരാതി ലഭിച്ചതായി വിവരമുണ്ട്. കോടതി വിധിയും പോലീസ് നടപടിയും സര്‍ക്കാര്‍ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും വിദേശ തുറമുഖങ്ങള്‍ക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണ് നിലവിലെ നീക്കമെന്നും ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വഴിത്തിരിവ്.
തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടങ്ങളിൽ ലത്തീൻ സമുദായം നിശബ്ദരായിരുന്നു. തുറമുഖ നിർമ്മാണം ഏറക്കുറെ അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് സമരം ആരംഭിച്ചത്. ഇത് സംശയത്തിന് ഇടയാക്കുന്നുണ്ടെന്നും കേന്ദ്രത്തിന് ലഭിച്ച പരാതിയിൽ പറയുന്നു. സമരത്തിനെതിരെ ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായ്‌ക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവരശേഖരണവും അന്വേഷണവും ആരംഭിച്ചുകഴിഞ്ഞതായാണ് സൂചനകൾ. സമരത്തിനു പിന്നിൽ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയാണ് പ്രവർത്തിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മുന്നൊരുക്കങ്ങളോടെ തന്നെയാണ് തുറമുഖ നിർമ്മാണം തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത്. ലത്തീൻ വെെദികർ ഇതിനായി മുന്നിൽ നിൽക്കുകയാണ്. വെെദികർക്ക് ഉൾപ്പെടെയുള്ളവർക്ക് വിദേശഫണ്ട് ലഭിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരിക്കുന്നു. സമരത്തിന്റെ ഭാഗമായി സമരപ്പന്തലിൽ നടന്ന വിദ്വേഷ പ്രസംഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ രേഖകളും ഇതിനൊപ്പം നല്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് ഐബി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഘടനകളുടെയും സംശയമുള്ള വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഐബി പരിശോധിക്കുന്നുണ്ട്. ചിലർ നിരീക്ഷണത്തിലാണെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനിടെ വിഴിഞ്ഞത്തും മുതലപ്പൊഴിയടക്കമുള്ള പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെത്തി. സമരപ്പന്തലിൽ ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരങ്ങൾ.
സമരപ്പന്തലിലെത്തുന്നവരിൽ സംശയമുള്ളവരുടെ ചിത്രങ്ങൾ ഐബി ഉദ്യോഗസ്ഥർ രഹസ്യമായി പകർത്തുന്നുണ്ട്. ദേശീയ താത്പര്യമുളള വിഷയമായതിനാൽ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം സമരത്തെ കാണുന്നതെന്നും സമരത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നുള്ള ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സമരം സാമൂഹിക അന്തരീക്ഷം തകർക്കുന്നുണ്ടോ, നിയമ വ്യവസ്ഥകൾ ലംഘിച്ചാണോ സമരം നടത്തുന്നത്, സമരം പ്രദേശത്തെ ക്രമസമാധാനം തകർക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. അതേസമയം തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ നൽകിയ ചിലർക്ക് വിദേശ ഫണ്ട് ലഭിച്ചിരുന്നതായി ഐബി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ മോഡലാണ് ഇവിടെയും നടക്കുന്നതെന്ന് ചില സംഘടനകൾ ആരോപിച്ചിരുന്നതും ഐബി ഗൗരവത്തിൽ എടുത്തിട്ടുണ്ട്.