കോഴിക്കോട്: വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. അധികാരത്തില്‍ വരികയാണെങ്കില്‍ അദാനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നേരത്തെ ഗൂഢാലോചന നടന്നിരുന്നുവെന്നും ചാര്‍ട്ടേഡ് ഫ്ലൈറ്റിൽ പോയി അദാനിയുടെ ആളുകളെ വി.ഡി സതീശന്‍ കണ്ടിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം. വി.ഡി സതീശന്‍ എന്തിനാണ് ഇത്ര ധൃതിയില്‍ ചാര്‍ട്ടേഡ് വിമാനം എടുത്ത് മംഗലാപുരത്തേക്ക് പോയത്? എന്തിനാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ പോയത്? വിമാനത്തില്‍ പോകാന്‍ എവിടെ നിന്നാണ് പണം ലഭിച്ചത്? ആരാണ് വിമാനത്തിന് പണം മുടക്കിയത്? ആര്യാടന്റെ ബന്ധു ആരാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
ജീവിച്ചിരിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാന്‍ പോയതെന്നും അദ്ദേഹം പരിഹസിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുള്ള അടിയാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചതിലും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. രാജഗോപാലിന് പാസ്‌പോര്‍ട്ട് നല്‍കിയെങ്കിലും അതൊരു ഹിമക്കട്ടയുടെ അഗ്രം മാത്രമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ‘ഈ രാജ്യത്തെ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും? ആറ് കോടിയോളം ആളുകളെയാണ് എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. എത്രയോ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പ്രക്രിയയിലൂടെ ആണ് നമ്മള്‍ കടന്നുപോകേണ്ടത്. കേരളത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തിയായ എനിക്ക്, ഇവിടുത്തെ പൗരനെന്ന് തെളിയിക്കാന്‍ രണ്ട് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവുകളുമായി പോകേണ്ടി വന്നു,’ എന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.






























