കണ്ണൂർ : വി.എം സുധീരന്‍റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഫോണിലൂടെ രാജിവെക്കുകയാണെന്ന് സുധീരൻ അറിയിച്ചു. എന്നാൽ, അതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സുധീരന്‍റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു. സുധീരന്‍റെ കത്ത് ഓഫീസിൽ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താം.
സുധീരനുമായി ചർച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് േനാക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു സുധാകരന്‍റെ മറുപടി. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളിൽ ചർച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഇക്കാര്യത്തിൽ വി.എം സുധീരനുമായി ചർച്ച നടത്തിയിരുന്നു. ആവശ്യത്തിന് ചർച്ചകൾ ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. യോഗത്തിന് വിളിച്ചാൽ നേതാക്കൾ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണെടുക്കാത്തതിനാൽ അദ്ദേഹവുമായി ഇപ്പോൾ സംസാരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവർത്തകർ സ്വീകരിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.