ഡൽഹി : വോട്ടിന് കോഴ വാങ്ങുന്ന എംപിമാരും എംഎൽഎമാരും വിചാരണ നേരിടുന്നതിൽ പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 1998ലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ നടപടിയാണെന്ന് സുപ്രീം കോടതി വിശീകരിച്ചു. കോഴക്കേസിൽ എംഎൽഎമാരെയും എംപിമാരെയും ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി പറഞ്ഞു.
കോഴ വാങ്ങുന്നത് പാർലമെന്ററി അവകാശങ്ങളാൽ സംരക്ഷിക്കപ്പെടുന്നില്ലെന്നും 1998ലെ വിധിയുടെ വ്യാഖ്യാനം ഭരണഘടനയുടെ ആർട്ടിക്കിൾ 105, 194 എന്നിവയ്ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പണം വാങ്ങി പാർലമെന്റിൽ വോട്ട് ചെയ്താൽ ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങൾ പ്രകാരം പരിരക്ഷയുണ്ടാകുമെന്നാണ് നരസിംഹറാവു കേസിലെ വിധി.