തൃശൂര്‍: വോട്ടെണ്ണാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ വോട്ടുമറിക്കല്‍ ആരോപണം. ലൈഫ് മിഷന് വിവാദത്തിന്റെ ഫലവും ബി.ജെ.പി സംസ്ഥാനനേതാവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെയും പ്രത്യേകതയില്‍ സംസ്ഥാനമാകെ ഉറ്റുനോക്കിയതാണ് തൃശൂരിലെ തെരഞ്ഞെടുപ്പ്. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് മത്സരിച്ച കുട്ടന്‍കുളങ്ങര ഡിവിഷനില്‍ വോട്ട് മറിച്ചുവെന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന് സമീപകാലത്ത് സി.പി.എമ്മില്‍ തിരിച്ചെത്തിയ സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ തന്നെ തോല്പിക്കുന്നതിനായി 283 വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചുവെന്ന് ആരോപണമുന്നയിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള വിഷയം ചര്‍ച്ചചെയ്ത ചാനല്‍ ചര്‍ച്ചയില്‍ ഇടതുവലത് കൂട്ടുകെട്ടിനെ സൂചിപ്പിക്കാനായിട്ടായിരുന്നു ഗോപാലകൃഷ്ണെന്റ ആരോപണമെങ്കിലും വിവാദം പാര്‍ട്ടിക്കുള്ളിലും പുറത്തുമാണ് ചര്‍ച്ചയായത്.
ഗോപാലകൃഷ്ണന് മത്സരിച്ച കുട്ടന്‍കുളങ്ങര ബി.ജെ.പിയുടെ സിറ്റിങ് ഡിവിഷനാണ്. 2015ല്‍ വലിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ഐ. ലളിതാംബിക വിജയിച്ചത്. അടിത്തറപോലുമില്ലാതിരുന്ന കുട്ടന്‍കുളങ്ങരയില്‍ പിന്നീട് ബി.ജെ.പി വലിയ സംഘടനാ ശക്തിയാവുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വന്‍ വോട്ടുവര്‍ധന നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്കും പോയ ഡിവിഷനാണ് ഇവിടെ. എഴുനൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ബി.ജെ.പി നേടിയത്.
സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നിഷേധിച്ച് ഗോപാലകൃഷ്ണന് സീറ്റ് നല്‍കിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിഷേധവുമായി ബി.ജെ.പിയിലെ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. ഇവരുടെ വോട്ട് കുറയുന്നത് ലക്ഷ്യമിട്ടാണ് വോട്ട് മറിച്ചുവെന്ന ആരോപണം ഗോപാലകൃഷ്ണന് ഉന്നയിച്ചതെന്നാണ് ഇവിടെ ബി.ജെ.പിയിലെ വിഭാഗം കരുതുന്നത്. തോല്‍വിക്ക് കാരണമായി തങ്ങളുടെ തലയില്‍ വെക്കാനുള്ള നീക്കമാണിതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കണക്കുകളും ഇവര്‍ പുറത്തുവിട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 500 വോട്ടിന് താഴെയും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 700 വോട്ടിലധികം ബി.ജെ.പി ഭൂരിപക്ഷം നേടുകയും ചെയ്തതാണ് ഡിവിഷന്. അങ്ങനെയെങ്കില്‍ ഇടതുപക്ഷം ഇവിടെ വോട്ട് മറിച്ചാലും തോല്‍വി ഭയക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും അവരവരുടെ വോട്ടുകള്‍ സ്വന്തമാക്കിയാല്‍ ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. നൂറിലധികം വോട്ടുകള്‍ക്ക് ഡിവിഷന് സ്വന്തമാക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. അതേസമയം, നേരിയ വോട്ടിന് ഡിവിഷന് പിടിക്കുമെന്ന സാധ്യത സി.പി.എം വിലയിരുത്തുന്നു.