കൊച്ചി : എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയവേ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ എം.എൽ.എ വി.ടി ബൽറാം. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജൻ തന്നെയാണെന്നും കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഐ എം അക്രമമഴിച്ചുവിട്ടിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ പേരിൽ ഇ.പി ജയരാജൻ നടത്തിയ കലാപാഹ്വാനത്തേത്തുടർന്ന് കേരളം മുഴുവൻ കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഐ എം ക്രിമിനലുകൾ അക്രമമഴിച്ചുവിട്ടതിന് ഇന്നേയ്ക്ക് ഒരു മാസം. വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആൾ സി.പി.ഐ എം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞില്ല. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പോലീസിന് തിരിച്ചടിയായി.
പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സി.പി.ഐ എം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പോലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. പ്രതിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കണ്ടറിയാം.