പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ തകര്‍ക്കാന്‍ വീണ്ടും കഴുകന്മാര്‍ ഒത്തുകൂടുന്നു. ബാങ്കിന്റെ പൊതുയോഗം ഏപ്രില്‍ അഞ്ചാം തീയതി നടത്താന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയതോടെയാണ് ചിലര്‍ക്ക് ഹാളിലകിത്തുടങ്ങിയത്. പൂട്ടിക്കിടക്കുന്ന അമൃത ഫാക്ടറി വില്‍ക്കാന്‍ പാടില്ലെന്നാണ് ഈ കുശാഗ്രബുദ്ധിക്കാരുടെ നിലപാട്. കേസും അന്വേഷണവും നടക്കുന്നതിനാല്‍ ഇതൊന്നും വില്‍ക്കുവാന്‍ പാടില്ലെന്നും അതൊക്കെ അങ്ങനെതന്നെ കിടന്ന് നശിക്കട്ടെ എന്നുമാണ് ഇവര്‍ പറയുന്നത്. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് പരാതിയും നല്‍കിക്കഴിഞ്ഞു.
അമൃത ഫാക്ടറി കേസിലെ തൊണ്ടിമുതല്‍ അല്ല. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയുടെ ഉടമസ്ഥതയിലാണ് അമൃത ഫാക്ടറി. ഫാക്ടറിയിലും മൈലപ്രാ ബാങ്കിലും ജോലിയില്‍ ഉണ്ടായിരുന്ന ചില ജീവനക്കാരാണ് അഴിമതിയും സാമ്പത്തിക ക്രമക്കേടും കാണിച്ചത്. ഇതിനെതിരെ അന്വേഷണവും നടക്കുകയാണ്. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെയാണ് അന്വേഷണം നീങ്ങുന്നത്. ജോഷ്വാ മാത്യുവിനെ സംരക്ഷിക്കുവാന്‍ ഗൂഡനീക്കം നടക്കുന്നുവെന്ന വാര്‍ത്ത മുമ്പ് പത്തനംതിട്ട മീഡിയാ പ്രസിദ്ധീകരിച്ചിരുന്നു. ജോഷ്വാ മാത്യു ഉള്‍പ്പെടെയുള്ള ആരോപണവിധേയരെ വെള്ളപൂശിക്കൊണ്ട് ബാങ്ക് ഭരണസമിതിയെയും നേത്രുത്വം കൊടുക്കുന്ന ജെറി ഈശോ ഉമ്മനെയും പ്രതിസ്ഥാനത്ത് സ്ഥാപിക്കുവാനാണ് നീക്കം. ഇതിലൂടെ ബാങ്ക് അടച്ചുപൂട്ടിക്കാനും ഇവര്‍ ലക്‌ഷ്യം വെക്കുന്നു. ഇവരുടെ ഉദ്ദേശ്യം സാധ്യമായാല്‍ മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും അവരുടെ സമ്പാദ്യം എന്നെന്നേക്കുമായി നഷ്ടപ്പെടും.
സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിനെ നിലനിര്‍ത്തുവാന്‍ സഹകാരികള്‍ ഒത്തുകൂടി നിര്‍ണ്ണായകമായ പലതീരുമാനങ്ങളും കൈക്കൊണ്ടേ മതിയാകൂ. പ്രധാനമായും ബാങ്കിന്റെ ചില ആസ്തികള്‍ വിറ്റ് പണം സ്വരൂപിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. കോടികള്‍ മുടക്കിയ അമൃത ഫാക്ടറി തുരുമ്പെടുത്തു നശിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ ഇത് വിറ്റാല്‍ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും. ചെറിയ നിക്ഷേപകരുടെ പണം കൊടുത്തുതീര്‍ക്കുവാന്‍ ബാങ്കിന് കഴിയും. സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടംതിരിയുന്ന നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസവുമാകും ഈ നടപടി. എന്നാല്‍ ഇത് എങ്ങനെയും തടയിടുവാനാണ് ചിലരുടെ നീക്കം. ഇതിനുവേണ്ടി രഹസ്യയോഗങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. സഹകരണ വകുപ്പിലെ ചില അഴിമതിക്കാരെയും ഇവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്.
ബാങ്കിന്റെ പൊതുയോഗം തടസ്സപ്പെടുത്തുവാന്‍ സഹകരണ വകുപ്പിന് കഴിയില്ല. പൊതുയോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നത് ഭരണസമിതിയുടെ തലവനായ പ്രസിഡണ്ടും ബാങ്കിന്റെ ഭരണം നിയമപരമായി നടത്തിക്കൊണ്ടുപോകാന്‍ അധികാരപ്പെടുത്തിയ സെക്രട്ടറിയും ചേര്‍ന്നാണ്. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നത് പൊതുയോഗമാണ്, അതായത് സഹകാരികള്‍. ബാങ്കിന്റെ “എ” ക്ലാസ് ഷെയറുകള്‍ എടുത്ത ഉടമകളാണ് സഹകാരികള്‍. ബാങ്കിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ഉറച്ച തീരുമാനം എടുക്കുവാന്‍ നിയമപരമായി അധികാരമുള്ളത് പൊതുയോഗത്തിനാണ്. പൊതുയോഗം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ സഹകരണ വകുപ്പിന്റെ അനുമതി ആവശ്യമാണ്. സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് ബാങ്കിന്റെ പൊതുയോഗതീരുമാനത്തിന് തടയിടുവാന്‍ കഴിയൂ. ഇതിന് മതിയായ കാരണം ഇല്ലെങ്കില്‍ ബാങ്കിനോ ഏതെങ്കിലും സഹകാരിക്കോ കോടതിയെ സമീപിക്കാം. ഇവിടെ കുരുക്ക് വീഴുന്നത് ഉദ്യോഗസ്ഥര്‍ക്കായിരിക്കും. > > തുടരും