തിരുവനന്തപുരം : ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അൽപം കൂടി കാത്തിരിക്കാൻ സിപിഐ തീരുമാനം. ഏത് ഘട്ടത്തിലേക്ക് കാര്യങ്ങൾ പോകുന്നത് നോക്കട്ടെ എന്ന നിലപാടാണ് പാർട്ടിക്ക് ഇപ്പോൾ ഉള്ളതെന്നാണ് സിപിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രഞ്ജിത്ത് സ്വയംരാജിവെച്ച് പോകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് സിപിഐ ആവശ്യപ്പെട്ടു കഴിഞ്ഞു. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സിപിഐ ആവശ്യപ്പെട്ടു. മുന്നണി നേതൃത്വത്തെ സിപിഐ നേതൃത്വം അതൃപ്തി അറിയിച്ചു. രഞ്ജിത്തിനെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചേക്കുമെന്നാണ് സൂചന. രഞ്ജിത്തിനോട് രാജി വെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും വിവരമുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.





























