കാസർകോട് : തൃക്കരിപ്പൂരിൽ കോടികൾ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീംലീഗ് എംഎൽഎ എംസി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്ന് പരാതി. ഭൂമി കൈമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജനവിഭാഗം നേതാവുൾപ്പെടെ രണ്ട് പേർ വഖഫ് ബോർഡിന് പരാതി നൽകി. വാങ്ങിയത് വഖഫ് ഭൂമിയല്ലെന്നും സമസ്തയാണ് കാര്യങ്ങൾ വ്യക്തമാക്കേണ്ടതെന്നുമാണ് എംഎൽഎയുടെ പ്രതികരണം.
വഖഫ് നിയമപ്രകാരം വഖഫ് ഭൂമി വിൽക്കാനും കൈമാറ്റം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിന്റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. എന്നാൽ 1997ൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന രണ്ട് ഏക്കറോളം ഭൂമി മഞ്ചേശ്വരം എംഎൽഎ ചെയർമാനായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് അനധികൃതമായി വിറ്റെന്നാണ് പരാതി.
ഇതേ സംഘടനയുടെ വൈസ് പ്രസിഡന്റും എസ്കെഎസ്എസ്എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറിയുമായ താജുദ്ദീൻ ദാരിമിയും അഭിഭാഷകനായ സി. ഷുക്കൂറുമാണ് പരാതിക്കാർ. ഫെബ്രുവരി 26-നാണ് ഭൂമിയും കെട്ടിടങ്ങളും എംഎൽഎ ചെയർമാനായ ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്
കൈമാറിയ രണ്ട് ഏക്കർ ഭൂമിയിൽ പതിനാറായിരം ചതുരശ്രയടി വിസതീർണ്ണമുള്ള രണ്ട് നില സ്കൂൾ കെട്ടിടവും നിസ്ക്കാര പള്ളിയുമുണ്ട്. പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും വഖഫ് ഭൂമിയാണെങ്കിൽ തിരിച്ചുപിടിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് അറിയിച്ചു.