പാലക്കാട് : വാളയാര്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി മരിച്ച കുട്ടികളുടെ അമ്മയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു. കേസ് ഏറ്റെടുത്തതിന് ശേഷമുള്ള സിബിഐയുടെ വാളയാറിലെ ആദ്യ സന്ദര്‍ശനമായിരുന്നു.
സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന്‍ നായര്‍, അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. പെണ്‍കുട്ടികളുടെ അമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സിബിഐ സംഘം കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡും പരിശോധിച്ചു. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും ഒന്‍പതു വയസുള്ള സഹോദരിയെ മാര്‍ച്ച് നാലിനുമാണ് ഈ ഓടിട്ട മേല്‍ക്കൂരയ്ക്ക് താഴെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കുട്ടിയുടെ കേസില്‍ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിബിഐ സംഘത്തെ ബോധിപ്പിച്ചു.
കേസ് അന്വേഷിച്ച വാളയാര്‍ സ്റ്റേഷനിലെ എസ്‌ഐ മുതല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഡിവൈഎസ്പി എംജെ സോജന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി സിബിഐ രേഖപ്പെടുത്തും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. രണ്ട് പെണ്‍കുട്ടികളുടെ മരണവും രണ്ട് എഫ്‌ഐആറുകളായാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിടുകയും പിന്നീട് ഹൈക്കോടതിയുടെ ഇടപെടലുമാണ് സിബിഐ അന്വേഷണത്തിലെത്തിയത്.
കേസിലെ പ്രതികളായ വലിയ മധു , ഷിബു എന്നിവര്‍ റിമാന്‍ഡിലാണ്. മറ്റൊരു പ്രതി കുട്ടി മധു ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലാണ്. വിചാരണ കോടതി വിട്ടയച്ച ചേര്‍ത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉണ്ട്. നേരത്തെ സംസ്ഥാന പോലീസ് കണ്ടത്തിയ പ്രതികള്‍ തന്നെയാണോ യഥാര്‍ഥ പ്രതികള്‍. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ. എത്രമാത്രം തെളിവുകള്‍ ശേഷിക്കുന്നു. പൊതു സമൂഹത്തില്‍ ചര്‍ച്ചയായ ഒരുപാട് ചോദ്യങ്ങള്‍ക്കും സിബിഐ അന്വേഷണത്തിലൂടെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.