മുംബൈ : നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മേധാവി സമീർ വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതിപ്പെട്ടാൽ അന്വേഷണം നടത്താൻ തയാറാണെന്ന് മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ. സമീർ വാങ്കഡെ ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മറ്റൊരു മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു.
മുസ്‌ലിം ആയിരുന്നിട്ടും യുപിഎസ്‌സി പരീക്ഷയിൽ സംവരണം ലഭിക്കാൻ പട്ടികജാതി എന്നാക്കി വാങ്കഡെ തിരുത്തിയെന്ന് നവാബ് മാലിക് ആരോപിച്ചു. ജാതി സർട്ടിഫിക്കറ്റിനെക്കുറിച്ച് സാമൂഹ്യനീതി വകുപ്പിന് അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന് ബിജെപി നേതാവ് പ്രവീൺ ധരേകർ പറഞ്ഞു. വാങ്കഡെ പാർട്ടി പ്രവർത്തകനോ ഏതെങ്കിലും ബി.ജെ.പി നേതാവിന്റെ ബന്ധുവോ അല്ല. എന്നാൽ ലഹരിമരുന്ന് കടത്തിനെതിരെ നടപടിയെടുക്കുന്നവരെ സർക്കാർ ലക്ഷ്യമിടുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് വാങ്കഡെയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബോളിവുഡ് താരങ്ങള്‍ പ്രതികളായ കേസുകളില്‍ വാങ്കഡെ നിയമവിരുദ്ധമായി ഇടപെട്ടിരുന്നുവെന്നും ആരോപണമുണ്ട്.