തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. സുപ്രിം കോടതിയുടെ നിരീക്ഷണങ്ങൾ സ്വാഗതാർഹമാണ്. വഖ്ഫ് സ്വത്തുക്കൾ അന്യായമായി തട്ടിയെടുക്കുന്നതിന് ബി ജെ പി സർക്കാരിൻ്റെ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ പൗര സമൂഹത്തിൻ്റെ ആശങ്കകൾ അതിൻ്റെ യഥാർഥ സ്പിരിറ്റിൽ ഉൾക്കൊണ്ട പരമോന്നത കോടതി നടപടികൾ പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ വഖ്ഫ് ഭൂമികൾ വഖ്ഫ് അല്ലാതാക്കി മാറ്റരുതെന്നും ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി വഖ്ഫായ ഭൂമിയോ അതേപടി നിലനിർത്തണമെന്ന കോടതി നിർദ്ദേശം സ്വാഗതാർഹമാണ്. കേന്ദ്ര-സംസ്ഥാന വഖ്ഫ് ബോർഡുകളിൽ നിയമനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്.
എസ്ഡിപിഐ ഉൾപ്പെടെയുള്ളവരുടെ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. അങ്ങേയറ്റം വംശീയ താൽപ്പര്യത്തോടെയുള്ള ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് വഖ്ഫ് ഭേദഗതി നിയമം പടച്ചുണ്ടാക്കിയത്. ഇതിനെതിരായി ജനാധിപത്യ പോരാട്ടങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് ശക്തിപ്പെട്ടു വരികയാണ്. ആർഎസ്എസ് നിയന്ത്രിത കേന്ദ്രസർക്കാരിൻ്റെ ഗൂഢ അജണ്ടകൾ പൗരസമൂഹം കൂടുതൽ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഇത്തരം പ്രതിഷേധങ്ങൾ നൽകുന്ന പാഠം. ഈ ഫാഷിസ്റ്റ് നിയമം പാസ്സാക്കിയതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ എസ്ഡിപിഐ ദേശീയ നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജനാധിപത്യ പോരാട്ടങ്ങളും നിയമവ്യവഹാരങ്ങളും ശക്തിപ്പെടുത്താൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.