തൃശ്ശൂര്‍ : തൃശൂര്‍ ഏങ്ങണ്ടിയൂരിൽ പ്രവർത്തിച്ചു വരുന്ന മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാനും എം.ഡിക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ച് തൃശൂർ ഉപഭോക്തൃ കോടതി. കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശൂർ കുണ്ടലിയൂർ സ്വദേശിനി കാരോട്ട് വീട്ടിൽ സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്. നിക്ഷേപ സംഖ്യ കാലപരിധി കഴിഞ്ഞിട്ടും തിരിച്ചുനല്കാതിരുന്നതിനെത്തുടർന്ന് സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിൽ 100000 രൂപയും 10.5% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല.
തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് സജി ഉത്തമൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴശിക്ഷയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാനെയും എം.ഡിയെയും അറസ്റ്റ് ചെയ്തു് ഹാജരാക്കുവാന്‍ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























