പത്തനംതിട്ട : വാട്ടർ അതോറിറ്റി പത്തനംതിട്ട അസ്സി. എൻജീനിയർ 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകണമെന്ന് ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര ഫോറം കോടതി വിധി.
ഓമല്ലൂർ പാറേക്കാട്ട് വീട്ടിൽ ബെന്നി എം.ബേബി വാട്ടർ അതോറിറ്റി പത്തനംതിട്ട അസിസ്റ്റന്റ് എൻജിനീയറെ എതിർകക്ഷിയാക്കി ജില്ലാ ഉപഭോക്ത കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി ഉണ്ടായത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലത്ത് ഗാർഹിക ഉപയോഗത്തിനായി വാട്ടർ കണക്ഷൻ എടുക്കുന്നതിനുവേണ്ടി എതിർകക്ഷിയെ സമീപിക്കുകയും എതിർകക്ഷിയുടെ നിർദ്ദേശ പ്രകാരം കണക്ഷനുള്ള അപേക്ഷാഫോറവും 2,000 രൂപ മുടക്കി പഞ്ചായത്തിൽ നിന്നും ലഭിച്ച മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം വാട്ടര്‍ അതോറിറ്റി ആഫീസിൽ ഹാജരാക്കിയിരുന്നു.
എന്നാൽ വാട്ടർ കണക്ഷൻ ലഭിക്കുന്നതിന് താമസം നേരിട്ടപ്പോൾ ഹർജി കക്ഷി എതിർകക്ഷിയെ സമീപിച്ച് കാരണം അന്വേഷിച്ചപ്പോൾ ഹർജികക്ഷിയുടെ വീടിനുമുൻവശത്തുകൂടി പോകുന്ന പൈപ്പ് ലൈൻ പട്ടികജാതി കോളനിയിലേക്കുളളതാണെന്നും ഈ പദ്ധതിയുടെ പൈപ്പിൽ നിന്നും മറ്റ് വിഭാഗത്തിൽപെട്ടവർക്ക് വെള്ളം നൽകാൻ പറ്റുകയില്ലായെന്നുമുളള മറുപടിയാണ് എതിർകക്ഷി അപേക്ഷകനു നൽകിയത്. ഹർജികക്ഷിയുടെ പക്കൽ നിന്നും മതിയായ രേഖകളും ഫീസും വാങ്ങിയ ശേഷം അപേക്ഷ നിരാകരിച്ചത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുമുണ്ടായ സേവന വീഴ്ചയാണെന്ന് കോടതിയിൽ നിരീക്ഷിച്ചു. എതിർകക്ഷി കോടതിയിൽ ഹാജരായെങ്കിലും ഹർജികക്ഷിയുടെ അപേക്ഷ നിരസിച്ചതിന് മതിയായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റേയും വാദങ്ങളും തെളിവുകളും കോടതി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജികക്ഷിയുടെ പരാതിയിൽ യഥാർത്ഥ്യം ഉണ്ടെന്ന് മനസിലാക്കുകയും എതിർകക്ഷിയുടെ ഭാഗത്തു നിന്നും ഗുരുതരമായ സേവന വീഴ്ചയാണ് ഉണ്ടായതെന്നും കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എതിർകക്ഷി ഒരു മാസത്തിനകം ബെന്നിക്ക് ഗാർഹിക ഉപയോഗത്തിന് ടി പദ്ധതിയിൽ നിന്നും വാട്ടർ കണക്ഷൻ നൽകണമെന്നും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിലേക്ക് 5,000 രൂപയും നൽകണമെന്നും കോടതി വിധി പ്രസ്താവിച്ചു.
കുടിവെളളവും ശുദ്ധവായുവും ലഭിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമാണെന്നും ഉദ്യോഗസ്ഥരുടെ വ്യക്തി താൽപര്യങ്ങൾക്കായി അതു നിരസിക്കുന്നത് പൗരബോധമുളള ഉദ്യോഗസ്ഥ സമൂഹത്തിന് ചേർന്നതല്ലായെന്നും കോടതി വാക്കാൽ പരാമർശിക്കുകയുണ്ടായി. ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, അംഗങ്ങളായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.