കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ദുരിതക്കെട്ട്. ഇന്നലെ വൈകീട്ട് മുതൽ നിർത്താതെ പെയ്ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. ഐസിയിവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാർഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തന രഹിതമായി. പന്തീരങ്കാവ് കൊടൽനടക്കാവിൽ ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണു. ആംബുലൻസ് കടന്നുപോവുന്നതിടെയാണ് മതിൽ തകർന്നു വീണത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. നിർത്താതെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു. മാവൂർ റോഡ്, കോട്ടൂളി, പൊറ്റമ്മൽ, തൊണ്ടയാട് ബൈപ്പാസ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.
നാദാപുരം തുണേരിയിൽ കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു. തുണേരി തണൽമരം- കോളോത്ത് മുക്ക് റോഡിലേക്കാണ് മതിൽ തകർന്നു വീണത്. താമരശേരിയിൽ വീടിന്റെ ചുറ്റുമതിൽ മുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വടക്കെ തോട്ടപറമ്പിൽ സി. മനോജ് കുമാറിന്റെ വീടിനു ചുറ്റുമതിലാണ് തകർന്നത്. അരൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. ഹരിത വയലിലെ മലന്റ പറമ്പത്ത് ഭാസ്കരനാണ് പരിക്കേറ്റത്. വെള്ളം കയറിയതിനെ തുടർന്ന് പന്തീരങ്കാവ് യു.പി സ്കൂൾ റോഡിൽ ആറു വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.