മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയോടു ചേർന്നുള്ള ഭാഗത്ത് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ മരണ സംഖ്യ നാലായി ഉയർന്നു. കാണാതായ നാല് പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 4 സോണുകളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. കഡാവർ നായ്ക്കളും തിരച്ചിലിനൊപ്പമുണ്ട്. തുരങ്കപ്പാത നിർമാണ സ്ഥലത്തുനിന്ന് 200 മീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. പത്തടിയോളം ഉയരത്തിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. താഴെയുള്ള ഇരുവശങ്ങൾ, പാലത്തിന്റെ മുകൾ ഭാഗം, മണ്ണിടിച്ചിലുണ്ടായ ഭാഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ.
മണ്ണിനടിയിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ഇടവിട്ടു പെയ്യുന്ന മഴയാണു തിരച്ചിലിനു പ്രധാന വെല്ലുവിളി. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ചൂരൽമല നിവാസികളെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും രക്ഷാപ്രവർത്തകരെയും മീനാക്ഷിപ്പാലത്തിലൂടെ കടത്തിവിട്ടുതുടങ്ങി. 49 കുടുംബങ്ങളെ മേപ്പാടി പോളിടെക്നിക് കോളജിലുള്ള ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിട്ടുണ്ട്. ഫയർ ആൻഡ് റസ്‌ക്യു സർവീസ്, പോലീസ്, മീനങ്ങാടി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള എൻഡിആർഎഫ് സംഘങ്ങളും പാണ്ടിക്കാടു നിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ആത്മ, സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ 100 അംഗ ടീമും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി ഡിഫൻസ് സെക്യൂരിറ്റി ഫോഴ്‌സിന്റെ 100 അംഗ സംഘവും ക്യാംപ് ചെയ്യുന്നു.






























