ന്യൂയോര്‍ക്ക് : യുഎൻ രക്ഷാസമിതി ഉടൻചേരും. ഫ്രാൻസിന്റെ അഭ്യർഥനയെ തുടർന്നാണ് യുഎൻ രക്ഷാസമിതി ചേരുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ഐക്യ രാഷ്ട്രസംഘടന. ഫ്രാൻസും ബഹ്‌റൈനും അടിന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുവെന്ന് യുഎന്നിലെ ഇസ്രയേൽ പ്രതിനിധി സംഘം അറിയിച്ചു.
ഇറാനെതിരായ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പരമാധികാരം, സുരക്ഷ, എന്നിവയെ മാനിക്കണമെന്ന് ചൈന പറഞ്ഞു. സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും, സംഘർഷാവസ്ഥ കൂടുതൽ വഷളാക്കരുതെന്നും ചൈന പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തെ റഷ്യ അപലപിക്കുകയും ചെയ്തു.
“അന്താരാഷ്ട്ര സമാധാനത്തിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭ വഹിക്കണമെന്ന്” ആവശ്യപ്പെട്ട് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിനും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഒരു കത്ത് നൽകി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരവുമായ ഭീഷണിയായ യുഎസിന്റെയും ഇസ്രായേലിന്റെയും നിയമവിരുദ്ധമായ ഈ ആക്രമണം തടയുന്നതിനും ആവശ്യമായതും നടപടികൾ സ്വീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഇറാനെ പൂർണമായും ആണവമുക്തമാക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അമേരിക്ക ആക്രമണം ആരംഭിച്ചത്. ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോയതോടെ കഴിഞ്ഞ വർഷം ജൂണിലും ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചിരുന്നു. 8 മാസത്തിന് ശേഷം മധ്യപൂർവേഷ്യ വീണ്ടും അശാന്തിയുടെ മുൾമുനയിലേക്ക് നീങ്ങുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം നടത്തി. തിരിച്ചടിയുമായി ഇറാനും രംഗത്തെത്തിയതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.































