കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയ ആംബർഗ്രീസ് ( തിമിംഗല ഛർദ്ദി ) എത്തിച്ചത് വമ്പൻ ഡീലിന് മുമ്പുള്ള സാമ്പിൾ കച്ചവടത്തിന്.അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇർഫാഖിൽ നിന്നാണ് വിവരം വനംവകുപ്പിന് ലഭിച്ചത്.കളമശേരി സ്വദേശി വിൽസണിന് വിൽക്കുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച രാവിലെയാണ് ഒന്നരകിലോ ആംബർഗ്രീസ് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ നിന്ന് കടവന്ത്ര പൊലീസും വനംവകുപ്പും ചേർന്ന് പിടികൂടിയത്.ലക്ഷദ്വീപ് തീരത്ത് നിന്ന് തനിക്ക് ലഭിച്ചതാണെന്നാണ് ഇയാളുടെ മൊഴി. ഇതിൽ ഒന്നര കിലോഗ്രാം പ്രത്യേകം പൊതിഞ്ഞ് കപ്പൽമാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു.
ബാക്കി ലക്ഷദ്വീപിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് വെളിപ്പെടുത്തൽ. ലക്ഷദ്വീപിൽ ഉന്നതരാഷ്ട്രീയ ബന്ധമുള്ളയാളാണ് ഇർഫാഖ്.ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് ജാഫർ, നൗഷാദ് എന്നീ ലക്ഷദ്വീപ് പൊലീസുകാരുടെ മുറിയിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസുകാർക്ക് ഇടപാടുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരുടെ ഫോണുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.