ദില്ലി : മെറ്റ ഉടമസ്ഥതയിലുള്ള മെസേജ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് തങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൌണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ റദ്ദാക്കി. ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൌണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി മാസത്തില്‍ 21 എണ്ണത്തില്‍ നടപടി എടുത്തെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.
സംഘര്‍ഷവും വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്ട്സ്ആപ്പിന്‍റെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികള്‍ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൌണ്ടുകള്‍ക്കെതിരെ നടപടി എടുത്തത്. ജനുവരിയില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് 1.8 ദശലക്ഷം അക്കൌണ്ടുകള്‍ വിലക്കിയിരുന്നു. സംഘര്‍ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാല്‍ വാട്ട്സ്ആപ്പ് അക്കൌണ്ടുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തില്‍ 194 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.
ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കി. 95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി.
വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷം വരുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം വാട്ട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നു എന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്.































