പത്തനംതിട്ട : ജില്ലയിലെ നാല് നഗരസഭകളിലെ വാർഡ് വിഭജനം പൂർത്തിയായപ്പോൾ പുതുതായി രൂപവത്കരിച്ചത് മൂന്ന് വാർഡ്. തിരുവല്ല ഒഴികെ എല്ലാ നഗരസഭകളിലും വാർഡുകളുടെ എണ്ണം കൂടി. 2024 നവംബർ 18-ന് വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം വന്നതിന് പിന്നാലെ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് ഡീലിമിറ്റേഷൻ കമ്മിഷനുലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചശേഷമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. പത്തനംതിട്ട, അടൂർ, പന്തളം നഗരസഭകളിൽ ഓരോ വാർഡ് വീതമാണ് കൂടിയത്. ചില വാർഡുകളുടെ പേരിൽ വ്യത്യാസമുണ്ട്. വാർഡുകളുടെ അതിർത്തിയിലും മാറ്റം വന്നിട്ടുണ്ട്.
അടൂരിൽ നിന്ന് 29 വാർഡായി. മുനിസിപ്പൽ ഓഫീസ് എന്നാണ് പുതിയ വാർഡിന്റെ പേര്. നഗരത്തിലെ ചിലസ്ഥലങ്ങൾ ഉൾപ്പെടുത്തിയതാണ് വാർഡ്. അതിർത്തി പുനർനിർണയിച്ചപ്പോൾ കണ്ണംകോട് നോർത്ത് വാർഡിന്റെ പേര് ഒഴിവായി. കൂടുതൽ സ്ഥലം ചേർത്ത് പന്നിവിഴ സൗത്ത് വാർഡ് നിലവിൽവന്നു.
പന്തളം-വാർഡുള്ളത് 34 ആയി വർധിച്ചു. ആയുർവേദ കോളേജാണ് പുതിയ വാർഡ്. 27, 29, 30, 31, 32 വാർഡുകളുടെ ഭാഗങ്ങൾ ചേർത്താണ് പുതിയത് രൂപവത്കരിച്ചത്.
പത്തനംതിട്ടയില്‍ -വാർഡായിരുന്നത് 33 ആയി. നോർത്ത് വൈഎംസിഎ വാർഡാണ് പുതിയത്. പേട്ട സൗത്ത് വാർഡിന്റെ പേര് ടൗൺ സ്ക്വയർ എന്നായി. ചുട്ടിപ്പാറ വാർഡിന്റെ പേര് കണ്ണങ്കര എന്നും ടൗൺ വാർഡിന്റെ പേര് കളക്ടറേറ്റ് എന്നുമായി. തിരുവല്ലയില്‍ വാർഡുകളുടെ എണ്ണത്തിലും പേരിലും മാറ്റമില്ല. ആകെ 39 വാർഡുകളാണുള്ളത്.





























