തിരുവനന്തപുരം : മറുനാടന്‍ മലയാളിയും ഷാജന്‍ സ്കറിയായും ഇപ്പോഴും മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുകയാണല്ലോ. എന്താണ് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ പൂട്ടിക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത്?, ഷാജന്‍ സ്കറിയായെ ജയിലറക്കുള്ളില്‍ അടക്കുവാന്‍ ആരാണ് ആഗ്രഹിക്കുന്നത് ?. കേസുകളിലൂടെ വരിഞ്ഞുമുറുക്കി മറുനാടന്റെ ജീവശ്വാസം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് ആരൊക്കെ ? എന്താണിതിന്റെ പിന്നിലുള്ള ലക്‌ഷ്യം ? വ്യവസായി എം.എ യൂസഫലിയുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളിയില്‍ ഷാജന്‍ സ്കറിയാ ചെയ്ത വാര്‍ത്തയാണ് ഇപ്പോഴുള്ള പ്രശ്നത്തിനു തുടക്കം. ഇക്കാര്യത്തില്‍ കോടതി ഇടപെടുകയും വാര്‍ത്തകള്‍ ചാനലില്‍ നിന്ന് നീക്കം ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി വിധി പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് ഈ വീഡിയോകള്‍ മറുനാടന്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയം മറ്റുചിലര്‍ ഏറ്റെടുത്തുകൊണ്ട് മറുനാടന്‍ ഷാജനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ മറുനാടന്‍ നിരവധി വാര്‍ത്തകള്‍ മുമ്പ് ചെയ്തിട്ടുണ്ട്. മറുനാടന്‍ മാത്രമല്ല കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാവരുംതന്നെ അന്‍വറിനെതിരെ വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മറുനാടന്‍ മലയാളിയെയും മാനേജിംഗ് എഡിറ്റര്‍ ഷാജന്‍ സ്കറിയായെയും മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ചിലരുടെ നീക്കങ്ങള്‍. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എന്നും കണ്ണിലെ കരടായിരുന്നു മറുനാടന്‍. തങ്ങള്‍ മൂടിവെക്കുന്ന വാര്‍ത്തകള്‍ വ്യക്തമായ തെളിവുകളോടെ മറുനാടന്‍ പ്രസിദ്ധീകരിക്കുന്നത് ചിലര്‍ക്ക് ദഹിച്ചിരുന്നില്ല. പത്രത്തില്‍ വരുന്ന പഴകിയ വാര്‍ത്തകളോട് ജനങ്ങള്‍ എന്നേ മുഖംതിരിച്ചു കഴിഞ്ഞു. സ്വീകരണമുറിയിലെ വിഡ്ഢിപ്പെട്ടിയും ജനം വേണ്ടെന്നു വെച്ചു. പത്രവും ടി.വിയും ഇന്ന് ഒരലങ്കാരമായി മാത്രം മാറി. ലോകത്ത് എവിടെ എന്ത് സംഭവിച്ചാലും അത് ഉടനടി തങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളെ ജനങ്ങള്‍ മാറോടണച്ചത് ചില കുത്തക മുതലാളിമാര്‍ക്ക് ദഹിച്ചില്ല. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഓണ്‍ലൈന്‍ ചാനലായി മറുനാടന്‍ മാറിയത് പത്രമുത്തശ്ശിക്ക് മാത്രമല്ല ചില യുട്യുബ് ചാനലുകാര്‍ക്കും അസൂയ ഉണ്ടാക്കി. മറ്റൊരു മറുനാടന്‍ ആകാന്‍ കൊതിച്ച പലരും ഇന്ന് മറുനാടന്‍ വേട്ടയില്‍ ഒന്നിച്ചാണ് എന്നതാണ് ഏറ്റവും കൌതുകകരം.
മറുനാടനെതിരെ ശബ്ദിക്കുവാന്‍ എം.എ. യൂസഫലിയിലൂടെ അവസരം വീണുകിട്ടിയപ്പോള്‍ അന്‍വര്‍ അത് തക്കത്തില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കൂടെ മറ്റൊരു എം.എല്‍.എ ആയ ശ്രീനിജനുംകൂടി കൂടിയപ്പോള്‍ പോരാട്ടത്തിനും കേസുകള്‍ക്കും വീര്യമേറി. ഭരണപക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ മുന്നില്‍ നിന്നുകൊണ്ട് മറുനാടനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുത്തപ്പോള്‍ മറുനാടന്റെ വാര്‍ത്തയിലൂടെ വേദനിച്ചവരും ഒപ്പം കൂടി. ഇതില്‍ തട്ടിപ്പുകാരും വെട്ടിപ്പുകാരും അഴിമതിക്കാരുമൊക്കെ ഉണ്ടാകുക സ്വാഭാവികമാണല്ലോ. ഇതോടെ മറുനാടന്‍ വേട്ട വര്‍ധിച്ച ശൌര്യത്തോടെയായി. സര്‍ക്കാരിനെതിരെയുള്ള തുടര്‍ച്ചയായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെ പിണറായി സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു മറുനാടന്‍. മറുനാടനെ കെട്ടുകെട്ടിക്കാന്‍ പി.വി അന്‍വര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പിണറായി സര്‍ക്കാര്‍ തങ്ങളുടെ സ്വന്തം എം.എല്‍.എകൂടിയായ പി.വി അന്‍വറിന് എല്ലാവിധ പിന്തുണയും നല്‍കിയെന്നുവേണം കരുതുവാന്‍.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും യുവജന സംഘടനകളും മറുനാടന്‍ വേട്ടയ്ക്ക് ഒന്നിച്ചിറങ്ങി. സി.പി.എമ്മിന്റെ സൈബര്‍ പോരാളികള്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ എത്തി. മറുനാടന്റെ ചാനലുകള്‍ ഹാക്ക് ചെയ്തു. മറുനാടനെ ഇല്ലാതാക്കുവാന്‍ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രചാരണം നടത്തി. ഷാജന്‍ സ്കറിയാ എന്ന മാധ്യമപ്രവര്‍ത്തകനെ കായികമായിപ്പോലും നേരിടാന്‍ ചിലര്‍ തുനിഞ്ഞു. മറുനാടന്‍ മലയാളിയില്‍ ഇതുവരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ മുഴുവന്‍ അരിച്ചുപെറുക്കി ഒന്നിനുപിറകെ മറ്റൊന്നായി കേസുകള്‍ നല്‍കുവാന്‍ തെളിവുകള്‍ ശേഖരിച്ചു. ഇതിനുവേണ്ടി ഒരു പ്രത്യേക ടീം തന്നെ പ്രവര്‍ത്തിച്ചു. ഇതോടെ പോലീസ് തിരുവനന്തപുരത്തെ ഓഫീസില്‍ എത്തി തന്നെ അറസ്റ്റ് ചെയ്യുമെന്ന് മനസ്സിലാക്കിയ ഷാജന്‍ സ്കറിയാ ഓഫീസില്‍ നിന്നും മാറി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.
കേസുകളിലൂടെ വരിഞ്ഞുമുറുക്കി മറുനാടന്റെ ജീവശ്വാസം ഇല്ലാതാക്കുന്നവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം. കേസിന്റെ ആരംഭം കുറിച്ചത് വ്യവസായിയായ എം.എ. യൂസഫലിയാണ്. എന്നാല്‍ ഇദ്ദേഹത്തിന് മറുനാടന്‍ മലയാളി പൂട്ടിക്കണമെന്നോ ഷാജന്‍ സ്കറിയായെ ജയിലില്‍ അടക്കണമെന്നോ ലക്ഷ്യമുണ്ടെന്നു കരുതുന്നില്ല. തനിക്ക് വ്യക്തിപരമായി അപമാനം ഉണ്ടാക്കിയ വാര്‍ത്ത നിയമ നടപടിയിലൂടെ നീക്കം ചെയ്യിക്കുക എന്നത് മാത്രമാണ് ഇദ്ദേഹം ഉദ്ദേശിച്ചതെന്നു കരുതാം. അതില്‍ യൂസഫലി വിജയിക്കുകയും ചെയ്തു. തന്നെയുമല്ല മാധ്യമങ്ങളോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുന്ന ഒരാളുമല്ല എം.എ.യൂസഫലി. നൂറു ശതമാനം നിയമം അനുസരിച്ചുകൊണ്ട് ഒരു ബിസിനസ്സുകാരനും മുമ്പോട്ട് പോകുവാന്‍ കഴിയില്ല. തെറ്റുകളും കുറ്റങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ എം.എ.യൂസഫലിയെപ്പോലെയുള്ള ഒരു വ്യവസായി മാധ്യമങ്ങളെ വെറുപ്പിക്കുവാന്‍ തയ്യാറാകുകയുമില്ല.
അടുത്തത് നിലമ്പൂര്‍ എം.എല്‍.എയാണ്. ഇദ്ദേഹത്തിനെതിരെ നിരവധി വാര്‍ത്തകള്‍ മറുനാടന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്‍വറിന് മറുനാടനോട് കടുത്ത ശത്രുതയുണ്ട്. തനിക്കെതിരെ വാര്‍ത്തകള്‍ ചെയ്ത പത്ര ടി.വി മാധ്യമങ്ങളെ അന്‍വര്‍ ഒഴിവാക്കി. കാരണം പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് നിമിഷങ്ങള്‍ മാത്രമേ ആയുസ്സുള്ളൂ എന്നത് ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന് വളരെ നന്നായി അറിയാം. ചില വാര്‍ത്തകള്‍ പ്രാദേശികമായി മാത്രം ചുരുങ്ങുകയും ചെയ്യും. എന്നാല്‍ പി.വി അന്‍വര്‍ എന്ന് ഗൂഗിളില്‍ എന്ന് സേര്‍ച്ച് ചെയ്‌താല്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പി.വി അന്‍വറിനെപ്പറ്റിയുള്ള മുഴുവന്‍ വാര്‍ത്തകളും ഉയര്‍ന്നുവരും. ഇതാണ് പി.വി അന്‍വര്‍ മറുനാടന്‍ എന്ന ഓണ്‍ലൈന്‍ ചാനലിനെതിരെ രംഗത്ത് വരാന്‍ മുഖ്യകാരണം. മുഖ്യധാരാ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നതും പൂട്ടിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ മണ്ടത്തരമാണെന്ന് പി.വി അന്‍വറിന് വ്യക്തമായി അറിയാം. തന്നെയുമല്ല മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന ശത്രുവും ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. വിവിധ കോണുകളില്‍ നിന്നും അപ്രതീക്ഷിതമായ പിന്തുണ ലഭിച്ചപ്പോള്‍ പി.വി അന്‍വര്‍ രണ്ടും കല്‍പ്പിച്ച് കളിക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
പി.വി ശ്രീനിജന്‍ എം.എല്‍.എക്ക് മറുനാടനോട് കലിപ്പ് ഉണ്ടായിരുന്നെങ്കിലും ഇതത്ര ഗൌരവം ഉള്ളതായിരുന്നില്ല. എന്നാല്‍ മറുനാടനെ താഴെയിറക്കുവാന്‍ പി.വി അന്‍വര്‍ പ്രതിജ്ഞയെടുത്തപ്പോള്‍ ശ്രീനിജനും വിട്ടില്ല, മുമ്പ് ചെയ്ത ഒരു വാര്‍ത്തയുടെ പേരില്‍ ഷാജനെതിരെ കേസ് നല്‍കി. ജാമ്യം ലഭിക്കാത്ത വകുപ്പിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കേസ് ഏറെ ഗൌരവം ഉള്ളതല്ലെന്നും ഇതില്‍ ഷാജന്‍ സ്കറിയാക്ക് ജാമ്യം ലഭിക്കുമെന്നുമാണ് പ്രമുഖ അഭിഭാഷകരുടെ വിലയിരുത്തല്‍.
അടുത്തത് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ തന്നെയാണ്. മറുനാടന്‍ ഷാജന്‍ സ്കറിയാക്ക് പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നുമില്ലെങ്കിലും ഭരണകക്ഷിയുടെ നോട്ടത്തില്‍ തങ്ങളുടെ ഏതുകാര്യവും വിമര്‍ശിക്കുന്ന മറുനാടന്‍ തങ്ങളുടെ പ്രതിപക്ഷമാണ്. ജനങ്ങള്‍ എന്നും ഇഷ്ടപ്പെടുന്ന വാര്‍ത്ത അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുമൊക്കെയാണ്. മറുനാടനും ഇവിടെ അത്തരം വാര്‍ത്തകള്‍ക്കാണ് പരിഗണന കൊടുത്തത്. സര്‍ക്കാരിന്റെ ഓരോ നടപടികളും സൂക്ഷ്മമായി പരിശോധിച്ച് വിവരാവകാശ അപേക്ഷയിലൂടെ തെളിവുകള്‍ ശേഖരിച്ച് പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ പ്രതിപക്ഷത്തിന്റെ ദൌത്യമായിരുന്നു മറുനാടന്‍ നിറവേറ്റിയത്.
കോണ്‍ഗ്രസ് നേതാക്കളെയും മറുനാടന്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ പ്രലോഭനങ്ങളില്‍ക്കൂടി വശത്താക്കാമെങ്കിലും മറുനാടന്‍ പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളെ പെട്ടെന്ന് വരുതിയിലാക്കുവാന്‍ കഴിയില്ല. മറുനാടനെ എങ്ങനെയെങ്കിലും ഒതുക്കണമെന്ന് പിണറായി സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും അവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ എം.എല്‍.എ പി.വി അന്‍വര്‍ മറുനാടന്‍ വേട്ടക്ക് തുനിഞ്ഞിറങ്ങിയപ്പോള്‍ സര്‍ക്കാരിന്റെ സംവിധാനങ്ങളും പാര്‍ട്ടിയും ഒപ്പംകൂടി എല്ലാവിധ പിന്തുണയും നല്‍കിയെന്നു കരുതാം. വരുന്ന പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മറുനാടന്‍ മലയാളിയുടെ വിമര്‍ശനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇടതുപക്ഷ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മറുനാടന്‍ മലയാളി ചാനല്‍ പൂട്ടിക്കുവാനും ഷാജന്‍ സ്കറിയായെ വിവിധ കേസുകളില്‍ കുരുക്കി ജയിലിലടക്കുവാനും പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു.
മറുനാടന്‍ ഷാജനെതിരെ ബി.ജെ.പിയെ രംഗത്തിറക്കാനും സൈബര്‍ പോരാളികള്‍ ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ‌്തനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത്ത‌് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കുന്ന വാര്‍ത്ത മറുനാടന്‍ ചെയ്തു എന്നായിരുന്നു വിഷയം. മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി മറുനാടന്‍ മലയാളിയില്‍ ഷാജന്‍ സ്കറിയാ ഈ വാര്‍ത്ത ചെയ്തിരുന്നു എന്നത് ശരിതന്നെയാണ്. എന്നാല്‍ മറുനാടന്‍ മാത്രമാണ് ഈ വാര്‍ത്ത ചെയ്തതെന്നും ഇതിലൂടെ ബി.ജെ.പിയെയും നേതാക്കളെയും അപമാനിക്കുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ചിലര്‍ പരാതിയുമായി കേന്ദ്ര ഏജന്‍സിയെ സമീപിച്ചു. ഇതിന്റെ ഫലമായി ഇ.ഡിയുടെ അന്വേഷണവും മറുനാടനെതിരെ ആരംഭിച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും രസകരമായ കാര്യം വിവേക് ഡോവൽ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കുന്ന വാര്‍ത്ത സി.പി.എം ന്റെ മുഖപത്രമായ ദേശാഭിമാനിയിലും പ്രസിദ്ധീകരിച്ചിരുന്നു എന്നതാണ്. 2019 ജനുവരി 18 നാണ് ദേശാഭിമാനി ഓണ്‍ലൈന്‍ ചാനലില്‍ ഈ വാര്‍ത്ത വന്നത്. https://www.deshabhimani.com/news/national/ajit-doval-corruption/776557 വാര്‍ത്ത ഇപ്പോഴും നിലവിലുണ്ട്. കൂടാതെ മറ്റു മാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും മറുനാടന്‍ വേട്ടക്കിറങ്ങിയവര്‍ക്ക് തടസ്സമായില്ല.
മറുനാടന്‍ മലയാളി കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഓണ്‍ലൈന്‍ ചാനലാണ്, ഇത് പൂട്ടിക്കഴിഞ്ഞാല്‍ ഈ സ്ഥാനത്തേക്ക് കടന്നുവന്ന് മറ്റൊരു മറുനാടന്‍ ആകാന്‍ ശ്രമിക്കുന്ന ചില ഓണ്‍ലൈന്‍ ചാനലുകളും യുട്യൂബര്‍മാരും മറുനാടന്‍ വേട്ടയില്‍ സജീവമാണ്. മറുനാടന്‍ ഷാജനെതിരെ ഇല്ലാക്കഥകള്‍ മെനയുന്നതിലും പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നതും ഇവരാണ്. മറുനാടനെതിരെയുള്ള വാര്‍ത്തയിലൂടെ തങ്ങളുടെ ചാനല്‍ ശ്രദ്ധിക്കപ്പെടുമെന്നും ഇവര്‍ കണക്കു കൂട്ടുന്നു. ഇവരില്‍ മുമ്പില്‍ നില്‍ക്കുന്നത് കര്‍മ്മ ന്യൂസ് ആണ്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന വിന്‍സ് മാത്യുവാണ് ഇതിന്റെ ഉടമ. പല വിവാദങ്ങളിലും പെട്ടിട്ടുള്ള പ്രവാസി ശബ്ദം എന്ന ചാനലും ഇദ്ദേഹത്തിന്റെയാണ്. പ്രവാസി ശബ്ദത്തില്‍ ഉണ്ടായിരുന്ന ഒരു വനിതാ മാധ്യമ പ്രവര്‍ത്തക പിന്നീട് ഏറെ അറിയപ്പെട്ടിരുന്നു. ഇവരെ സംബന്ധിക്കുന്ന വാര്‍ത്ത മറുനാടന്‍ ചെയ്തതിനാല്‍ ഇവരും ഇപ്പോള്‍ മറുനാടന്റെ ഇരയാണ്. മറുനാടന്‍ വേട്ടയില്‍ ഇവരും തന്റെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.
—
നിരവധി കേസുകള്‍ വിന്‍സ് മാത്യുവിനും കര്‍മ്മ ന്യൂസ് ചാനലിനുമെതിരെയുമുണ്ട്. തിരുവനന്തപുരം ലുലു മാളിനെതിരെ വാര്‍ത്ത ചെയ്തതിന് എം.എ.യൂസഫലി കര്‍മ്മക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. കുരുക്ക് മുറുകിയപ്പോള്‍ യൂസഫലിയുടെ കാല്‍ക്കല്‍ വീണ് ക്ഷമ ചോദിച്ചെന്നാണ് വിവരം. ബിലിവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ എത്തി കര്‍മ്മ ന്യൂസിന്റെ പ്രതിനിധി ഒരുകോടി രൂപ ആവശ്യപ്പെട്ടതും മുമ്പ് വിവാദമായിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് വിന്‍സ് മാത്യു. ബി.ജെ.പിയുമായി യാതൊരു ബന്ധവും കര്‍മ്മ ന്യൂസിന് ഇല്ലെങ്കിലും ഇത് ഒരു ബി.ജെ.പി അനുകൂല ചാനല്‍ ആണെന്നാണ് പലരും കരുതുന്നത്. ബി.ജെ.പി പ്രവര്‍ത്തകരുടെ പിന്തുണ നേടുകയാണ് ലക്‌ഷ്യം. കര്‍മ്മ ന്യൂസ് എന്ന പേര് ചാനലിന് നല്കിയതും ഇതേ ഉദ്ദേശത്തിലാണ്.
മറുനാടന്‍ വേട്ടയില്‍ പങ്കെടുക്കുന്ന മറ്റൊരു യുട്യൂബര്‍ കൊച്ചിയിലാണ്. ഒരു പ്രത്യേക മതവിഭാഗത്തെ അനുകൂലിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് ഇയാളുടെ ഭക്ഷണം. ഇയാള്‍ മറുനാടന്‍ മലയാളിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞനാളില്‍ ഇയാള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ഇയാളുടെ തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഷാജന്‍ സ്കറിയായെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ ചെയ്യുവാന്‍ മുമ്പില്‍ നില്‍ക്കുന്ന ഇയാളെക്കുറിച്ച് പല ആരോപണങ്ങളും നിലവിലുണ്ട്.
——
മറുനാടന്റെ ചോര കുടിക്കുന്ന മറ്റൊരു യുട്യൂബര്‍ തൃശ്ശൂരിലാണ്. പത്രത്തിന്റെ ഏജന്റായിരുന്ന ഇയാള്‍ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി യുട്യൂബ് ചാനല്‍ തുടങ്ങുകയായിരുന്നു. തന്റെ വീടിന്റെ മുറിയില്‍ ഇരുന്നുകൊണ്ടാണ് ഇയാള്‍ മറുനാടന്‍ വേട്ടയില്‍ പങ്കെടുക്കുന്നത്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കാതെയും രേഖകള്‍ പരിശോധിക്കാതെയുമാണ് ഇയാളുടെ വാര്‍ത്ത. ഏതോ പീഡനക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പറയുന്നു.